April 04, 2021
April 04, 2021
ദോഹ: കൊവിഡ്-19 രോഗം വൃക്കരോഗികള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം. വൃക്കരോഗമുള്ളവര്‍ക്കും വൃക്ക മാറ്റിവച്ചവര്‍ക്കുമായി മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വൃക്കരോഗികള്‍ക്ക് അപകടസാധ്യത കൂടുതലായതിനാല്‍ അവര്‍ സമ്പര്‍ക്കസാധ്യതകള്‍ കര്‍ശനമായി കുറയ്‌ക്കേണ്ടത് പ്രധാനമാണ്. ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും നിര്‍ബന്ധമായി ചെയ്യണം. വൃക്ക രോഗികളും വൃക്ക മാറ്റി വച്ചവരും നെഫ്രോളജിസ്റ്റുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ആവശ്യമായ രക്തപരിശോധനകള്‍ നടത്തുകയും മരുന്നുകളും ചികിത്സയും തുടരുകയും ചെയ്യണം. ഡയാലിസിസ് ചെയ്യുന്നവര്‍ ചികിത്സ ഒഴിവാക്കരുത്. ചികിത്സ ഉറപ്പുവരുത്താന്‍ ഡയാലിസിസ് യൂണിറ്റ് രോഗികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കുന്നുവെന്ന് വൃക്കരോഗികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പറഞ്ഞു.
ആവശ്യമായ മരുന്നുകളുടെയും ഡോസുകളുടെയും പട്ടിക തയ്യാറാക്കണം. മരുന്നുകള്‍ തീരുന്നതിന് മുമ്പ് വീണ്ടും വാങ്ങണം. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഡോക്ടറെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൈവശം സൂക്ഷിക്കണം.
കൂടാതെ വൃക്കരോഗികള്‍ പുകവലി പൂര്‍ണ്ണമായി ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തി സമീകൃതാഹാരം കഴിക്കുക. അല്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ആഹാരക്രമം ശീലമാക്കണം. പതിവായി വ്യായാമം ചെയ്യുകയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്ര ശരീരഭാരം സൂക്ഷിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പറയുന്നു.
ഡയാലിസിസ് ചെയ്യേണ്ട കുട്ടികള്‍, ഗുരുതരമായ വൃക്കരോഗമുള്ള കുട്ടികള്‍ (അഞ്ചാം ഘട്ടത്തിലുള്ളവര്‍ ഉള്‍പ്പെടെ) വൃക്ക മാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന കുട്ടികള്‍, പ്രത്യേകിച്ച് മറ്റ് രോഗാവസ്ഥ കൂടിയുള്ള കുട്ടികള്‍ (ഹൃദയം, ശ്വാസകോശം, കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് തകരാറുള്ളവരും ന്യൂറോളജി സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്കും കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.