February 03, 2021
February 03, 2021
ഫയൽ ഫോട്ടോ
ദോഹ : കോവിഡ് വ്യാപനം വീണ്ടും കൂടി വരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി ഒൻപതു മണിക്ക് ഖത്തറിൽ മൂന്ന് മന്ത്രാലയങ്ങൾ ചേർന്ന് വിളിച്ചു ചേർക്കുന്ന സംയുക്ത വാർത്താ സമ്മേളനത്തിലെ നിർദേശങ്ങളും പ്രഖ്യാപനങ്ങളും എന്തൊക്കെയായിരിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ പ്രവാസി മലയാളികൾ.കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തെ ചെറുക്കാൻ ആദ്യഘട്ടത്തിൽ ഉണ്ടായതുപോലുള്ള കടുത്ത തീരുമാനങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടായേക്കുമോ എന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്.കടുത്ത പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചു നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കുന്നതിനിടെ വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാൽ പലർക്കും അതുണ്ടാക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അത് കനത്ത തിരിച്ചടിയാവും.
ഇതിനിടെ,ഖത്തറിൽ വിമാനത്താവളം അടക്കാൻ പോകുന്നു എന്നതുൾപ്പെടെ അടിസ്ഥാനരഹിതമായ നിരവധി വാർത്തകളും മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ ഇതുവരെ ലഭിച്ച സൂചനകൾ അനുസരിച്ച് ഭാഗിക ലോക്‌ഡോൺ പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് രാജ്യം നീങ്ങില്ലെന്നാണ് വിവരം..വ്യവസായ മേഖലയിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾക്കും സാധ്യതയില്ലെന്നാണ് ലഭ്യമായ വിവരം.പകരം,കുടുംബപരമായ ഒത്തുചേരലുകൾക്കും മറ്റു കൂട്ടായ്മകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കും.സ്‌കൂളുകളിലും ചില നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോവിഡിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾക്ക് പകരം കുടുംബത്തിൽ നിന്ന് തന്നെ ഒന്നിലധികം പേർക്ക് രോഗം വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.അതുകൊണ്ടു തന്നെ കുടുംബമായി താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കുന്നതിനുള്ള നിർദേശങ്ങളായിരിക്കും പ്രധാനമായും അധികൃതർ മുന്നോട്ടുവെക്കുക..ഇതോടൊപ്പം സമൂഹവ്യാപനാം തടയാൻ ആവശ്യമായ ചില കർശന നിർദേശങ്ങളും ഉണ്ടായേക്കും. ഇന്ന് രാത്രി ഒൻപതു മണിക്ക് ഖത്തർ ടെലിവിഷനിൽ വാർത്താ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.