May 12, 2022
May 12, 2022
അൻവർ പാലേരി
ദോഹ : ഫലസ്തീൻ പോരാളികൾ തൊടുത്തുവിട്ട വെടിയേറ്റാണ് അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേ കൊല്ലപ്പെട്ടതെന്ന വാദത്തിൽ നിന്ന് ഇസ്രായേൽ സൈനിക മേധാവി പിന്മാറിയതായി റിപ്പോർട്ട്.അധിനിവേശ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ബുധനാഴ്ച അബു അക്ലേയുടെ മരണത്തിനിടയാക്കിയ വെടിയുതിർത്തത് ആരാണെന്ന് ഇപ്പോൾ വ്യക്തമല്ലെന്ന് ലെഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചാവി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആരുടെ വെടിയേറ്റാണ് അവർ മരിച്ചതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും റിപ്പോർട്ടറുടെ മരണത്തിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകക്ക് വെടിയേറ്റ സമയത്ത് സായുധ പോരാളികളും പ്രദേശത്തുണ്ടായിരുന്നുവെന്ന് പറഞ്ഞ ഇസ്രായേൽ സൈന്യം, ഫലസ്തീൻ വെടിവെപ്പിലാണ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതെന്ന വാദമാണ് നേരത്തെ ഉന്നയിച്ചിരുന്നത്.ഇത് സംബന്ധിച്ച റിപ്പോർട്ട് ഖത്തറിന് കൈമാറിയതായും ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.ജെനിൻ ക്യാമ്പിലെ ഒരു ഇടവഴിയിൽ ഫലസ്തീനികൾ വെടിയുതിർക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും ബുധനാഴ്ച ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ ആ സമയത്ത് പ്രദേശത്ത് സായുധരായ ഫലസ്തീനികൾ വെടിയുതിർത്തിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്താനാണ് വീഡിയോ പുറത്തുവിട്ടതെന്ന വിചിത്ര വാദമാണ് സൈന്യം ഇപ്പോൾ ഉന്നയിക്കുന്നത്.
ഷിറിൻ അബു അക്ലേ കൊല്ലപ്പെട്ടത് ഫലസ്തീൻ സായുധധാരികളുടെ വെടിയേറ്റാണെന്ന വാദം അൽ ജസീറയും സംഭവത്തിന് ദൃക്‌സാക്ഷികളായ സഹപ്രവർത്തകരും നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
അതേസമയം,ഷിറിൻ അബു അക്ലേക്ക് വികാരനിർഭരമായ യാത്രയയപ്പാണ് ഫലസ്തീൻ ജനത നൽകുന്നത്. അബു അക്ലേയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്ന് രാവിലെ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഇസ്തിഷാരി ഹോസ്പിറ്റലിൽ നിന്ന് യാത്ര തിരിച്ചു. ഫലസ്തീൻ അതോറിറ്റിയുടെ (പിഎ) പ്രസിഡൻഷ്യൽ കോമ്പൗണ്ടിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അവർക്ക് അന്ത്യയാത്ര നൽകും. തുടർന്ന് സൈനിക ബഹുമതികൾ നൽകി ആദരിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കുടുംബം താമസിക്കുന്ന അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിലെ സെന്റ് ലൂയിസ് ഫ്രഞ്ച് ആശുപത്രിയിലെത്തിക്കുന്ന മൃതദേഹം മറ്റു നടപടികൾ പൂർത്തിയാക്കി നാളെ ജറുസലേമിൽ സംസ്കരിക്കും..
ഇന്ന് രാവിലെ മുതൽ മാധ്യമപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിയിൽ എത്തി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.ബുധനാഴ്ച, ജെനിൻ, നബ്ലസ്, റാമല്ല തുടങ്ങിയ പലസ്തീൻ നഗരങ്ങളിൽ നൂറുകണക്കിന് ഫലസ്തീനികൾ പങ്കെടുത്ത പ്രതിഷേധങ്ങൾ റാലികൾ നടന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക