November 29, 2020
November 29, 2020
അങ്കാറ: പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയയെ ശക്തമായ ഭാഷയില്‍ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗന്‍. ജനങ്ങളുടെ മതവിശ്വാസത്തെ അപമാനിക്കുന്നത് സ്വാതന്ത്ര്യവുമായി ബന്ധമില്ലാത്ത കാര്യമാണെന്ന് എര്‍ദോഗന്‍ പറഞ്ഞതായി തുര്‍ക്കി സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്തു.
'ചിന്താ സ്വാതന്ത്ര്യം എന്ന പേരില്‍ ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദിനോട് കാണിക്കുന്ന നീചത്വം നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ആദരിക്കുന്ന വിശുദ്ധ വ്യക്തികളെ അപമാനിക്കുന്നത് സ്വാത്ന്ത്രയത്തില്‍ നിന്ന് വളരെ അകലെയുള്ള കാര്യമാണ്. കാരണം, ചിന്തിക്കുന്നതും അപമാനിക്കുന്നതും വേറെ വേറെ കാര്യങ്ങളാണ്.' -മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ 23-ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വീഡിയോ സന്ദേശത്തിലൂടെ എര്‍ദോഗന്‍ പറഞ്ഞു.
'പ്രത്യയശാസ്ത്ര മതഭ്രാന്ത്' കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. പ്രവാചകനെ അപമാനിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നവരും പള്ളികള്‍ക്കെതിരായ ആക്രമണങ്ങളെ അവഗണിക്കുന്നവരും തങ്ങളുടെ ഫാസിസം മറച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ്. ചിന്താ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നീ പേരുകളില്‍ പവിത്രമായ മൂല്യങ്ങളെ ഇവര്‍ ആക്രമിക്കുകയാണ്. എന്നാല്‍ തങ്ങളെ കുറിച്ചുള്ള ചെറിയ വിമര്‍ശനം പോലും ഇവര്‍ക്ക് സഹിക്കാന്‍ കഴിയുകയില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു.
നോവല്‍ കൊറോണ വൈറസിനെക്കാള്‍ വേഗത്തില്‍ പടരുന്ന രോഗം എന്നാണ് ഇസ്‌ലാമോഫോബിയയെ അദ്ദേഹം വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ തൊട്ടിലുകളെന്ന് പ്രസിദ്ധി നേടിയ രാജ്യങ്ങളില്‍ സാംസ്‌കാരിക വംശീയത, വിവേചനം, അസഹിഷ്ണുത എന്നിവ മറച്ചു പിടിക്കാന്‍ പറ്റാത്ത തലങ്ങളില്‍ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമോഫോബിയയും സെനോഫോബിയയും (ഇതര രാജ്യത്തെ ജനങ്ങളോടുള്ള ഭയം) ഭരണകൂടത്തെ നയിക്കുന്നത് ദൈനംദിന ജീവിതത്തെ ദുഷ്‌കരമാക്കുന്ന പ്രവണതയായി മാറിയിരിക്കുകയാണ്. മുസ്‌ലിങ്ങളുടെ വിശ്വാസങ്ങള്‍, പേരുകള്‍, ഭാഷ, വസ്ത്രധാരണം എന്നിവ കാരണം അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് പല രാജ്യങ്ങളിലും സാധാരണ സംഭവമാണെന്നും എര്‍ഗോഗന്‍ ചൂണ്ടിക്കാട്ടി.
'വംശീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങള്‍ തടയാനാണ് തുര്‍ക്കി ശ്രമിക്കുന്നത്. ആരെങ്കിലും ഞങ്ങളുടെ പവിത്രമായ മൂല്യങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കാന്‍ തുര്‍ക്കി മടിക്കില്ല. സന്തുലിതവും നീതിയുക്തവും ആത്മവിശ്വാസമുള്ളതുമായ നയം പിന്തുടരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആ നയം മാനവരാശിക്ക് മുഴുവന്‍ മാതൃകയാണ്. ആരുടെയും വിശ്വാസങ്ങളിലോ ജീവിതശൈലിയിലോ ഞങ്ങള്‍ ഇടപെടുന്നില്ല. രാജ്യത്തെ എല്ലാവരുടെയും ആരാധനാ സ്വാതന്ത്ര്യം ഞങ്ങള്‍ ഉറപ്പു വരുത്തുന്നു.' -എര്‍ദോഗന്‍ പറഞ്ഞു.
മറ്റ് മുസ്‌ലിം സംഘങ്ങളുമായി അമേരിക്കയിലുള്ള തുര്‍ക്കിഷ് സമൂഹം വളര്‍ത്തിയെടുത്ത സോഹോദര്യം സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത് എന്ന് പറഞ്ഞ എര്‍ദോഗന്‍, മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ ലാര്‍ഷിക യോഗം ഇസ്‌ലാമിക സമൂഹത്തിന് പ്രതീക്ഷയും കരുത്തും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.