December 02, 2022
December 02, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം ഒരേ സമയം രണ്ടു സ്റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ ഫിഫാ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ എത്തിയതിൽ സമൂഹമാധ്യമ ഉപയോക്താക്കൾക്ക് അത്ഭുതം.രണ്ടു സ്റ്റേഡിയങ്ങളിൽ നിന്നുള്ള ഇൻഫാന്റിനോയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നത്.
ഇന്നലെ രാത്രി 10 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ജപ്പാൻ,സ്‌പെയിൻ മത്സരവും അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന കൊസ്റ്റോറിക്ക,ജർമനി മത്സരവും കാണാൻ ഇൻഫാന്റിനോ എത്തിയിരുന്നു.ഇതിനുമുമ്പ് ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യങ്ങളിൽ രണ്ടു സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം വളരെ കൂടുതലായതിനാൽ ഇത്തരമൊരു കാര്യം അസാധ്യമാണെന്നാണ് പലരും ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്.ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണാൻ ഖത്തറിൽ എത്താത്തവരാണ് പ്രതികരിച്ചവരിൽ ഭൂരിഭാഗവും.
യഥാർത്ഥത്തിൽ,അൽ-ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ-നെതർലാൻഡ്‌സ് മത്സരത്തിന്റെ ആദ്യ പകുതിയിൽ പങ്കെടുത്ത ശേഷം ഇൻഫാന്റിനോ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സെനഗൽ-ഇക്വഡോർ മത്സരം കാണാൻ പോവുകയായിരുന്നു.ഈ മത്സരത്തിന്റെ രണ്ടാം പകുതിയാണ് ഇൻഫാന്റിനോ കണ്ടത്.
ബുധനാഴ്ചയും ഇൻഫാന്റിനോ ഒരേസമയം നടക്കുന്ന രണ്ടു മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ഓസ്‌ട്രേലിയ-ഡെൻമാർക്ക് മത്സരത്തിന്റെ ആദ്യ പകുതിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസ്-ടുണീഷ്യ മത്സരത്തിന്റെ രണ്ടാം പകുതിയിലും അദ്ദേഹം പങ്കെടുത്തു.അൽ ജനൂബ് സ്റ്റേഡിയത്തിലും എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലുമായാണ് ഈ രണ്ടു മത്സരങ്ങളും നടന്നത്.
ഖത്തറിന്റെ സംഘാടന മികവിനുള്ള ഉദാഹരണമാണ് ഇതെന്നും ഖത്തർ ലോകകപ്പ് മുൻ ലോകകപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും പലരും ട്വിറ്ററിൽ പ്രതികരിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് പരമാവധി അരമണിക്കൂർ സമയം യാത്ര ചെയ്ത് എത്താവുന്ന എട്ട് സ്റ്റേഡിയങ്ങളിലായി ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.സ്റ്റേഡിയങ്ങൾ തമ്മിലുള്ള കുറഞ്ഞ അകലം കാരണം ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ സാധിച്ചതായി നിരവധി പേർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക