August 02, 2021
August 02, 2021
ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ഹോട്ടൽ കൊറന്റൈൻ നിർബന്ധം. വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ യാത്രനയങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്നുച്ചയോടെ പ്രാബല്യത്തില്‍ വരും.
ഉച്ചക്ക് 12ന് ശേഷം ദോഹയിലെത്തുന്ന യാത്രക്കാര്‍ക്കാണ് ഹോട്ടൽ കൊറന്റൈൻ വീണ്ടുംനിര്‍ബന്ധമാക്കിയത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് സമ്പർക്ക വിലക്ക് നിര്‍ബന്ധമാക്കിയത്.
ഇതോടെ, ഇന്നുച്ച കഴിഞ്ഞ് ദോഹയില്‍ വിമാനമിറങ്ങുന്നവരില്‍ ഖത്തറില്‍നിന്ന് രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും രണ്ടു ദിവസത്തെ ഹോട്ടല്‍ കൊറന്റൈൻ വേണം. രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവായാല്‍ പുറത്തിറങ്ങാം. ഖത്തറിന് പുറത്തു നിന്നും വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10 ദിവസമാണ് ഇനി ഹോട്ടല്‍ സമ്ബര്‍ക്കവിലക്ക്. രാജ്യത്തിന് പുറത്തുനിന്ന് കോവിഡ് ഭേദമായി മടങ്ങിയെത്തുന്നവര്‍ക്കും ഇതേ ചട്ടം ബാധകമാവും. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസയിലുള്ള യാത്രക്കാര്‍ക്കും 10 ദിവസ സമ്ബര്‍ക്കവിലക്ക് നിര്‍ബന്ധമാവും.
ജൂണ്‍ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തര്‍ വഴി സൗദി, യു.എ.ഇ എന്നിവടങ്ങളിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് സമ്പർക്ക വിലക്കിൽ പുതിയ പരിഷ്കാരം നടപ്പാവുന്നത്.