November 18, 2021
November 18, 2021
അജു അഷറഫ്
ഗാസ : തന്റെ പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും കാത്ത് ജനാലയ്ക്കരികിൽ നിൽക്കുകയായിരുന്നു കുഞ്ഞു നൗറ. പൊടുന്നനെയൊരു ശബ്ദം കേട്ട് ജനലിലൂടെ താഴേക്ക് നോക്കിയ നൗറയുടെ മാതാവ് കണ്ടത് നിലത്ത് ചോരവാർന്ന് കിടക്കുന്ന തന്റെ കുഞ്ഞിനെയാണ്. കഴിവതും വേഗം അൽ ഷിഫ ഹോസ്പിറ്റലിൽ നൗറയെ എത്തിച്ചെങ്കിലും, പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, ഹമദ് ആശുപത്രിയിലെ മികവാർന്ന ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണിന്ന് നൗറ.
അൽ ഷിഫയിലെ അത്യാഹിതവിഭാഗത്തിൽ ആഴ്ചകളോളം കിടന്ന ശേഷമാണ് നൗറയെ ഗാസ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലയോട്ടിയിൽ പരിക്ക് പറ്റിയതിനാലും, തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലായി രക്തം കട്ടപിടിച്ചതിനാലും, അതിജീവനം ഏറെക്കുറെ അസാധ്യമാണെന്നായിരുന്നു അൽ ഷിഫയിലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, ഹമദിലെ ആരോഗ്യവിദഗ്ധർ പ്രതീക്ഷ കൈവിടാൻ ഒരുക്കമായിരുന്നില്ല. ആവശ്യമായ ടെസ്റ്റുകൾ ഒക്കെയും നടത്തിയ ശേഷം, നൗറയുടെ ചികിത്സയ്ക്കായി ഒരു പ്രത്യേകസംഘത്തെ തന്നെ ആശുപത്രി അധികൃതർ നിയോഗിച്ചു. ഒരാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിൽ നൗറ വിരലുകൾ ചലിപ്പിച്ചു തുടങ്ങി, പിന്നാലെ, നടക്കാനും, സംസാരിക്കാനും, ഭക്ഷണം കഴിക്കാനും കഴിയുന്ന നിലയിലേക്ക് നൗറയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് ഖത്തറിനും ഹമദ് ആശുപത്രിക്കും നന്ദി അറിയിക്കുകയാണ് നൗറയുടെ കുടുംബം.