May 18, 2021
May 18, 2021
ദോഹ : ഗസയിൽ ഇസ്രായേൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന ആക്രമണങ്ങളിൽ ഫലസ്തീൻ ജനതയെ സഹായിക്കുന്ന ഖത്തറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളെയും പ്രത്യേകം ലക്‌ഷ്യം വെക്കുന്നതായി റിപ്പോർട്ട്.ഫലസ്തീൻ ജനതക്ക് സഹായങ്ങൾ എത്തിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന റെഡ്ക്രസന്റ് കാര്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നാലെ ഗസയിൽ ഖത്തർ നിർമിച്ച ശെയ്ഖ് ഹമദ് ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പ്രോസ്‌തെറ്റിക്‌സ് എന്ന സ്ഥാപനത്തിനും ഇസ്രായേല്‍ ബോംബാക്രമണത്തിൽ കേടുപാടുകൾ പറ്റി.ആശുപത്രിക്ക് സാരമായ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.. ആശുപത്രിയുടെ പരിസരങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണത്തിലാണ് ആശുപത്രിക്കും കേടുപാടുകൾ സംഭവിച്ചത്.
ആശുപത്രിയിലെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ പരിഗണിച്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
ഖത്തര്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിന്റെ കെട്ടിടവും അല്‍ ജസീറ ഓഫിസ് ഉള്‍പ്പെടുന്ന അല്‍ ജലാല ടവറും ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം ബോംബിട്ട് തകര്‍ത്തിരുന്നു. റെഡ് ക്രസന്റ് കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗസയില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുകയും ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന ഖത്തറിനെ ഇസ്രായേല്‍ പ്രത്യേകമായി ലക്ഷ്യമിടുന്നതായാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ സഹായത്തിലാണ് പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ പേരിലുള്ള ഈ ആശുപത്രി നിര്‍മിച്ചത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഗസാ ദേശീയ പുനര്‍നിര്‍മാണ കമ്മിറ്റിയാണ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കിത്. ആശുപത്രിയുടെ നടത്തിപ്പിനും പരിശീലനത്തിനും നിരവധി ഡോക്ടര്‍മാരെയും ഖത്തര്‍ നല്‍കിയിരുന്നു. 2019 ഏപ്രിലിലാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. 100 ബെഡ്ഡുകളുള്ള ആശുപത്രി 12,000 ചതുരശ്ര മീറ്ററിലായാണ് സ്ഥിതി ചെയ്യുന്നത്.
കൃത്രിമ അവയവങ്ങള്‍ വച്ചുപിടിക്കല്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ റീഹാബിലിറ്റേഷന്‍, ഫിസിയോ തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, നഴ്‌സിങ് തുടങ്ങി വിവിധ രൂപത്തിലുള്ള സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇവിടെ ലഭ്യമാക്കിയിരുന്നത്. കുട്ടികള്‍ക്കുള്ള വിഭാഗവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന ആവശ്യമുള്ളതുമായ മുഴുവന്‍ ഫലസ്തീന്‍കാര്‍ക്കുമുള്ള സേവനവും നല്‍കിയിരുന്നത് ഈ ആശുപത്രിയിലായിരുന്നു.