March 11, 2021
March 11, 2021
പാരിസ്: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഫ്രാന്‍സിന്റെ തുറന്ന പിന്തുണ ഖത്തറിന് ലഭിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് ഫ്രാന്‍സ് അടിവരയിട്ട് പറഞ്ഞു.
ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രെട്ടാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ടൂര്‍ണമെന്റിന് യോഗ്യത നേടിയാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം 2022 ല്‍ ഖത്തറില്‍ ഉണ്ടാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നോര്‍വ്വേ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്നത് ഏറെ ശ്രദ്ധേയമാണ്.
'ഉത്തരവാദിത്തപ്പെട്ട വ്യക്തികളാണ് ഖത്തറിനെ വളരെക്കാലം മുമ്പ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയത്. ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുന്നതിന് വെറും ഒരു വര്‍ഷം മുമ്പ് സംഘടനയെ ഞങ്ങള്‍ ചോദ്യം ചെയ്യില്ല. യോഗ്യത നേടുകയാണെങ്കില്‍ ഫ്രാന്‍സ് ഖത്തറില്‍ ഉണ്ടാകും.' -നോയല്‍ ലെ ഗ്രെട്ട് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
നോര്‍വ്വേയ്ക്ക് പുറമെ ജര്‍മ്മനി, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകള്‍ ഖത്തര്‍ ലോകകപ്പിനെതിരെ വ്യാപകമായ പ്രചരണം നടത്തുന്നുണ്ട്. ലോകകപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ലോകരാജ്യങ്ങളോട് അവര്‍ ആഹ്വാനം ചെയ്യുന്നത്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ ഖത്തര്‍ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഇവരുടെ പ്രചരണം.
2022 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡെന്മാര്‍ക്കില്‍ നിവേദനങ്ങളാണ് പ്രചരിക്കുന്നത്. കൂടാതെ മൈഗ്രന്റ് വര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം (കഫാല സിസ്റ്റം) നിര്‍ത്തലാക്കാന്‍ ഖത്തറിനെ നിര്‍ബന്ധിക്കണമെന്നും നിവേദനങ്ങളില്‍ ആവശ്യപ്പെടുന്നു.
ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം അവസാനം ഉയര്‍ന്നത് ജര്‍മ്മനിയില്‍ നിന്നാണ്. ടൂര്‍ണ്ണമെന്റില്‍ ജര്‍മ്മനി പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ട് പ്രോഫാന്‍സ് സഖ്യം ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചിരിക്കുകയാണ്. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അറിഞ്ഞുകൊണ്ട് ടൂര്‍ണ്ണമെന്റില്‍ ജര്‍മ്മനി പങ്കെടുക്കുന്നതിന് ന്യായീകരണമില്ലെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നോര്‍വ്വേയിലെ നിരവധി ക്ലബ്ബുകളാണ് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയാലും പങ്കെടുക്കരുത് എന്ന ആവശ്യവുമായി നോര്‍വ്വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് അവശ്യപ്പെട്ടത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 14 ന് ഫെഡറേഷന്‍ യോഗം ചേരും.
ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകള്‍ നടന്നപ്പോഴും ഈ രാജ്യങ്ങള്‍ അവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നില്ല. ഇവിടങ്ങളിലെല്ലാംഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിരുന്നു.
2018 ലെ ലോകകപ്പ് നടന്ന റഷ്യയില്‍ നടന്ന ലോകകപ്പിനെതിരെ ഒരു യൂറോപ്യന്‍ രാജ്യം പോലും ശബ്ദമുയര്‍ത്തിയിരുന്നില്ല. റഷ്യയില്‍ ഫൈനല്‍ മത്സരം നടന്ന സ്റ്റേഡിയത്തില്‍ നിന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുക പോലും ചെയ്തിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: ഖത്തറിലെ തൊഴിൽ നിയമ ഭേദഗതി,ചരിത്രപരമായ തീരുമാനമെന്ന് രാജ്യാന്തര തൊഴിൽ സംഘടന
'ദി ഗാര്‍ഡിയന്‍' പത്രം പ്രസിദ്ധീകരിച്ച തെറ്റായ ഒരു റിപ്പോര്‍ട്ടാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. ഖത്തര്‍ ലോകകപ്പിനായുള്ള നിര്‍മ്മാണ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ മരിച്ചുവെന്ന തെറ്റായ കണക്കുകളാണ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ലോകകപ്പിനായി ഒരുങ്ങുന്നതിനിടെ ഖത്തറില്‍ 6500 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഗാര്‍ഡിയന്‍ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളോ മെഡിക്കല്‍ രേഖകളോ പുറത്ത് വിടാന്‍ വയ്ക്കാന്‍ ഗാര്‍ഡിയന് കഴിഞ്ഞിട്ടില്ല.
എല്ലാ ജീവനും തുല്യമാണെന്നാണ് ഖത്തര്‍ അധികൃതര്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. ഖത്തറിലെ ജനസംഖ്യയ്ക്ക് ആനുപാതികമായ മരണങ്ങള്‍ മാത്രമേ രാജ്യത്ത് ഉണ്ടാകുന്നുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
2020 ല്‍ ചരിത്രപരമായ തൊഴില്‍ നിയമ പരിഷ്‌കാരം നടപ്പാക്കിയ രാജ്യമാണ് ഖത്തര്‍. കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വന്‍ തോതില്‍ മെച്ചപ്പെടുത്തുന്ന നിയമമായിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന പോലും ഖത്തറിന്റെ നിയമ പരിഷ്‌കാരത്തെ പ്രശംസിച്ചിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.