March 14, 2021
March 14, 2021
ദോഹ: ഊർജാവശ്യങ്ങൾക്കായി എണ്ണയെ ആശ്രയിക്കുന്ന കാലം ഉടൻ അവസാനിക്കുമെന്നും ഗൾഫ് രാജ്യങ്ങൾ അവരുടെ ഭാവി അതിനനുസരിച്ച് ആസൂത്രണം ചെയ്യേണ്ട സമയമാണിതെന്നും ഖത്തർ മുൻ പ്രധാന മന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ജാബർ അൽ താനി പറഞ്ഞു. വിലകുറഞ്ഞ ബദൽ ഊർജ്ജ സ്രോതസ്സുകളുടെ ലഭ്യത കാരണം എണ്ണ വിലയിൽ നിലവിലുള്ള വിലക്കയറ്റം അവസാനത്തേതാണെന്നും വില കുത്തനെ ഇടിയുമെന്നും അദ്ദേഹം പറഞ്ഞു. "നിലവിലുള്ള വിലക്കയറ്റം കുത്തനെ വില ഇടിയുന്നതിന് മുമ്പുള്ള അവസാനത്തെ വിലക്കയറ്റമാണ്. ഇനി എണ്ണയുടെ വില ക്രമാതീതമായി കുറയാൻ തുടങ്ങും. എണ്ണയുടെ യുഗം തീരാൻ പോവുകയാണ്. മർക്കറ്റിൽ വലിയ മത്സരമാണ് നിലവിലുള്ളത്. എണ്ണക്ക് പകരം ഉപയോഗിക്കാവുന്ന നിരവധി ഉത്പന്നങ്ങൾ ഉണ്ട്. അവ വില കുറഞ്ഞതും പ്രകൃതി സൗഹൃദവുമാണ്." ഷെയ്ഖ് ഹമദ് ബിൻ ജാസിം പറഞ്ഞു.
ഫലപ്രദമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന് നിലവിലുള്ള നിക്ഷേപ ഫണ്ടുകളും സാമ്പത്തിക കരുതൽ ശേഖരണവും മതിയാകില്ലേന്നാണ് താൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂതന കൃഷി, ആഭ്യന്തര സേവന വ്യവസായം, ടൂറിസം, ധനകാര്യ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കൂടുതൽ വികസനം ഉണ്ടാകണമെന്നും ഷെയ്ഖ് ഹമദ് ബിൻ ജാസിം ആഹ്വാനം ചെയ്തു.
ഡൗൺസ്ട്രീം പെട്രോകെമിക്കൽ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും വികസനം വേണം. ജി.സി.സി രാജ്യങ്ങൾക്ക് ഈ വൈവിധ്യവൽക്കരണം നേടാൻ കഴിയുമെങ്കിൽ, അവരുടെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന ഇടിവിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ കഴിയും-അദ്ദേഹം പറഞ്ഞു.
സാമ്പത്തികവും സാമൂഹികവുമായ ബാധ്യത വരുന്ന പദ്ധതികൾ, സമ്പദ് വ്യവസ്ഥക്ക് സഹായകരമല്ലാത്ത പദ്ധതികൾ എന്നിവ ഉപേക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.