January 19, 2022
January 19, 2022
ദോഹ : ഈ വർഷം നവംബറിൽ ഖത്തർ വേദിയാവുന്ന ഫുട്ബോൾ ലോകകപ്പിന്റെ ടിക്കറ്റ് വില്പനയുടെ വിശദാംശങ്ങൾ ഫിഫ പുറത്തുവിട്ടു. ആദ്യ ഘട്ടത്തിൽ വിസാ കാർഡ് കൈവശമുള്ളവർക്ക് മാത്രമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. ജനുവരി 19 മുതൽ ഫിബ്രവരി 8 വരെയാണ് ആദ്യഘട്ടം.
മുൻഗണനാ അടിസ്ഥാനത്തിൽ അല്ല ടിക്കറ്റുകൾ നൽകുകയെന്നും, ജനുവരി 19 ന് ബുക്ക് ചെയ്യുന്ന വ്യക്തിക്കും, ഫിബ്രവരി 8 ന് ബുക്ക് ചെയ്യുന്ന വ്യക്തിക്കും തുല്യപരിഗണന ആണ് ലഭിക്കുകയെന്നും ഫിഫ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം, പ്രത്യേക നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന്റെ ഉടമകളെ തീരുമാനിക്കുക. ടിക്കറ്റിന് അവകാശികളായവർ മാർച്ച് 8 നാണ് തുക അടക്കേണ്ടത്. 2010 മുതൽ ഫിഫ പിന്തുടരുന്ന പ്രത്യേക പോളിസി പ്രകാരം ആതിഥേയ രാജ്യത്തെ ജനങ്ങൾക്ക് ടിക്കറ്റ് വിലയിൽ ഇളവ് ലഭിക്കാറുണ്ട്. അതിനാൽ, ഖത്തർ താമസവിസ ഉള്ളവർക്ക് പ്രത്യേക ഇളവോടെയാണ് ടിക്കറ്റുകൾ ലഭിക്കുക. ഇവർക്ക് നാല്പത് റിയാലാവും ടിക്കറ്റിന് നൽകേണ്ട അടിസ്ഥാനവില. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്ക് 70 ഡോളർ മുതലാണ് ടിക്കറ്റുകൾ ലഭിക്കുക.
ഉദ്ഘാടനമത്സരം മുതൽ ഫൈനൽ വരെയുള്ള ഓരോ മത്സരത്തിനും പ്രത്യേക ടിക്കറ്റുകളും, ഒരു ടീമിനെ പിന്തുണയ്ക്കുന്ന വ്യക്തിക്ക് ആ ടീമിന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളും ഒരുമിച്ച് വാങ്ങാൻ കഴിയും. ഖത്തറിലെ സ്റ്റേഡിയങ്ങൾക്കിടയിലെ ദൂരം കുറവായതിനാൽ, നാല് വ്യത്യസ്ത വേദികളിൽ നടക്കുന്ന മത്സരങ്ങൾ വീക്ഷിക്കാനുള്ള പ്രത്യേക ടിക്കറ്റുകളും വിപണിയിലെത്തും. ഒരു വീട്ടിലെ ആളുകൾക്ക് ഒരു മത്സരത്തിന് പരമാവധി 6 ടിക്കറ്റുകളും, ഒരു വ്യക്തിക്ക് ടൂർണമെന്റിൽ മൊത്തം 60 ടിക്കറ്റുകളുമാണ് സ്വന്തമാക്കാൻ കഴിയുക. ഏപ്രിൽ ഒന്നിന് നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന് ശേഷമാണ് ടിക്കറ്റ് വില്പനയുടെ അന്തിമചിത്രം വ്യക്തമാവുക. അറബ് കപ്പിലെന്ന പോലെ ലോകകപ്പിലും ഫാൻ ഐഡി കാർഡ് ഉള്ളവർക്ക് മാത്രമാവും സ്റ്റേഡിയങ്ങളിൽ പ്രവേശനം ലഭിക്കുകയെന്ന് സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നു.