Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
വീണ്ടും വിജയം : ഡൽഹി പ്ലേ ഓഫിലേക്ക്

September 22, 2021

September 22, 2021

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തിളക്കമാർന്ന വിജയം. ഹൈദരാബാദ് ഉയർത്തിയ 135 റൺസെന്ന വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെയാണ് ഡൽഹി മറികടന്നത്. വിജയത്തോടെ പ്ലേഓഫ് ഘട്ടത്തിൽ ഡൽഹി ഇടമുറപ്പിച്ചപ്പോൾ, ഹൈദരാബാദിന്റെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസ് ദ്വയമായ റബാഡയും നോർക്യയും ചേർന്നാണ് കളിയുടെ വിധിയെഴുതിയത്. അഞ്ചുവിക്കറ്റുകളാണ് ഇരുവരും ചേർന്ന് വീഴ്ത്തിയത്. 

ടോസ് ഭാഗ്യം തുണച്ച ഹൈദരാബാദ് നായകൻ കെയിൻ വില്യംസൺ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. എന്നാൽ, മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മുൻ നായകൻ ഡേവിഡ് വാർണറുടെ വിക്കറ്റ് ടീമിന് നഷ്ടമായി. ആൻറിച്ച് നോർക്യയുടെ പന്തിൽ സംപൂജ്യനായാണ് ഓസ്‌ട്രേലിയൻ താരം മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ വില്യംസണും, ഓപണർ വൃദ്ധിമാൻ സാഹയും ചേർന്ന് രണ്ടാം വിക്കറ്റിലൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും, അഞ്ചാം ഓവറിൽ സാഹ വീണു. കംഗീസോ റബാഡയാണ് സാഹയെ മടക്കി അയച്ചത്. മധ്യനിരയിലെ വിക്കറ്റുകൾ തുരുതുരാ വീഴുന്നത് തടയുക എന്നതിലായിരുന്നു പിന്നീട് വില്യംസന്റെ ശ്രദ്ധ. റൺനിരക്ക് ഉയർത്താൻ സാധിച്ചില്ലെങ്കിലും മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വില്യംസൺ ടീം സ്കോർ പതിയെ ചലിപ്പിച്ചു. എന്നാൽ, മൂന്ന് പന്തിനിടെ ഇരുവരെയും പുറത്താക്കി മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലാക്കാൻ ഡൽഹിക്ക് സാധിച്ചു. പിന്നീട് ക്രീസിലെത്തിയ അബ്ദുൾ സമദ്, റാഷിദ്‌ ഖാൻ എന്നിവരുടെ പ്രകടനമാണ് സൺറൈസേഴ്സിനെ നാണക്കേടിൽ നിന്നും കരകയറ്റിയത്‌. ഡൽഹിയുടെ ഫീൽഡിങ് പിഴവുകൾക്കൊപ്പം ബൗളർമാർ അനവധി നോബോളുകൾ എറിഞ്ഞതും അവസാനഘട്ടത്തിൽ സ്കോറിങിന് ആക്കം കൂട്ടി. 28 റൺസെടുത്ത അബ്ദുൾ സമദാണ് ടീമിന്റെ ടോപ്സ്‌കോറർ ആയത്. ഡൽഹിക്കായി റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അക്‌സർ പട്ടേൽ, ആൻറിച്ച് നോർക്യ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ പങ്കിട്ടു.

സ്വതസിദ്ധമായ ആക്രമണശൈലിയിലാണ് ഡൽഹി ഓപ്പണർമാരായ ഷായും ധവാനും വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയത്. രണ്ട് ബൗണ്ടറികൾ നേടിയ പൃഥ്വി ഷാ പെട്ടെന്ന് തന്നെ പുറത്തായെങ്കിലും, ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ്‌ അയ്യർക്കൊപ്പം ധവാൻ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. വിജയിക്കാൻ വേണ്ട റൺനിരക്കിൽ കൃത്യമായ ശ്രദ്ധ ചെലുത്തിയ ഇരുവരും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും, മോശം പന്തുകളെ ശിക്ഷിച്ചും മുന്നേറി. ഹൈദരാബാദ് ബൗളിങ്ങിന്റെ കുന്തമുനയായ റാഷിദ്‌ ഖാനെ കടന്നാക്രമിച്ച ഇരുവരും ഓരോ തവണ അഫ്ഗാൻ താരത്തെ നിലം തൊടാതെ അതിർത്തി കടത്തുകയും ചെയ്തു. റാഷിദ്‌ ഖാന്റെ മൂന്നാം ഓവറിൽ ധവാൻ (42) വീണെങ്കിലും ഡൽഹി അപ്പോഴേക്കും നില സുരക്ഷിതമാക്കിയിരുന്നു. അയ്യരും പന്തും പക്വതയോടെ ബാറ്റേന്തിയതോടെ ഡൽഹിക്ക് അവസാന ആറോവറിൽ കേവലം 39 റൺസ് മതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ആദ്യം കരുതലോടെ ബാറ്റുവീശിയ ഡൽഹി നായകൻ പന്ത് പതിവ് ഹിറ്റിങ് മോഡിലേക്ക് മാറിയതോടെ രണ്ടിലധികം ഓവറുകൾ ബാക്കി നിൽക്കെ ടീം വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.


Latest Related News