February 14, 2021
February 14, 2021
വാഷിങ്ടണ്‍: ഗ്വാണ്ടനാമോ ബേയിലെ സൈനിക തടവറയെ കുറിച്ചുള്ള ഔദ്യോഗികമായ അവലോകനം ബെയ്ഡന്‍ ഭരണകൂടം ആരംഭിച്ചതായി വൈറ്റ്ഹൗസ്. ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് ഉയര്‍ന്ന സുരക്ഷയുള്ള ഗ്വാണ്ടനാമോ ബേ തടവറ അടച്ചു പൂട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഗ്വാണ്ടനാമോ തടവറ അടയ്ക്കുമെന്ന വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒബാമ പ്രസിഡന്റും ബെയ്ഡന്‍ വൈസ് പ്രസിഡന്റുമായിരുന്ന രണ്ട് ഭരണകൂടങ്ങളുടെ കാലഘട്ടത്തിലും അവര്‍ ഇതില്‍ പരാജയപ്പെട്ടു. ഈ തീരുമാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ അവലോകനം നടത്താന്‍ ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഒരു എക്‌സിക്യുട്ടീവ് നടപടി ഉണ്ടാകുമെന്നും വരും ആഴ്ചകളില്‍ തന്നെ ഇത് ദൃശ്യമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഗ്വാണ്ടനാമോ തടവറ അടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തന്റെ ഓഫീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എന്‍.എസ്.സി) വക്താവ് എമിലി ഹോണ്‍ പറഞ്ഞു.
ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുക എന്ന ഒബാമയുടെ നയം പുനസ്ഥാപിക്കാന്‍ ബെയ്ഡന്‍ ഭരണകൂടത്തിന് എളുപ്പത്തില്‍ കഴിയും. ഗ്വാണ്ടനാമോ തടവറ അടച്ചു പൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒബാമ ഭരണകൂടം 197 പേരെ അവിടെ നിന്ന് മൂന്നാം കക്ഷി രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു.
ഒബാമയുടെ ഭരണകാലാവധി അവസാനിക്കുമ്പോള്‍ ഗ്വാണ്ടനാമോ തടവറയില്‍ 41 പേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇതില്‍ ഏഴു പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ട്രംപ് ഭരണകൂടം അധികാരമേല്‍ക്കും മുമ്പ് ഇത് സാധ്യമായില്ല.
അധികാരമേറ്റ മുന്‍ പ്രസിഡന്റ് ഗ്വാണ്ടനാമോയില്‍ നിന്ന് കൂടുതല്‍ പേരെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇതിനായി സ്ഥാപിച്ച ഓഫീസ് അദ്ദേഹം അടച്ചു പൂട്ടി. ട്രംപിന്റെ നാല് വര്‍ഷത്തിനിടെ ഒബാമയുടെ ഭരണകാലത്ത് കുറ്റവിമുക്തമാക്കപ്പെട്ട സൗദി പൗരനായ ഒരാളെ മാത്രമാണ് തടവറയില്‍ നിന്ന് മോചിപ്പിച്ചത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.