March 03, 2021
March 03, 2021
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ വാക്‌സിനഷന്‍ പ്രോഗ്രാം ആരംഭിച്ച ശേഷം ഇതുവരെ 70 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 61 ശതമാനം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ്-19 രോഗത്തില്‍ ഭാഗികമായി സംരക്ഷണം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
യോഗ്യരായ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ കാലതാമസം വരുത്തരുതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി അഭ്യര്‍ത്ഥിച്ചു. എത്രയും വേഗം കുത്തിവയ്പ്പ് എടുക്കുന്നുവോ അത്രയും വേഗം സംരക്ഷണം ലഭിക്കുമെന്നും അവർ പറഞ്ഞു.
കൊവിഡ്-19 രോഗം ബാധിക്കുന്നത് പ്രായമായവര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഹെല്‍ത്തി ഏജിങ് മേധാവി ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. 70 വയസിന് മുകളില്‍ പ്രായമുള്ള പത്തില്‍ ആറുപേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചുകഴിഞ്ഞു. ഓരോ ദിവസവും ഖത്തറിലെ കൂടുതല്‍ വയോധികര്‍ക്ക് രണ്ടാമത്തെ വാക്‌സിന്‍ ഡോസ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് കൊവിഡില്‍ നിന്നുള്ള അവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
വാക്‌സിന്റെ ഒരു ഡോസിന്റെ മാത്രം ഫലങ്ങളെ കുറിച്ച് യു.കെയില്‍ പഠനം നടന്നിട്ടുണ്ട്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 80 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ കൊവിഡ് കാരണമുള്ള ആശുപത്രി പ്രവേശനവും ഐ.സി.യു പ്രവേശനവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച രോഗികളെയാണ് പഠനവിധേയരാക്കിയത്.
ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. കൂടാതെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 90 ശതമാനം രോഗികള്‍ക്കും വാക്‌സിന്‍ ലഭിച്ചു. കൂടാതെ എല്ലാ ദിവസവും ഹോം ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ടീമുകള്‍ വയോധികരെ വീടുകളിലെത്തി സന്ദര്‍ശിച്ച് വാക്‌സിന്‍ നല്‍കുന്നുമുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.