February 14, 2020
February 14, 2020
തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ അരിയാഹാരം നിർത്തിവെക്കാമോ എന്ന് പി.സി ജോർജ് നിയമസഭയിൽ. അരിയാഹാരം ഒഴിവാക്കാൻ മന്ത്രി പ്രേരിപ്പിക്കുമോ എന്നായിരുന്നു ചോദ്യം. അരിയാഹാരമാണ് പ്രമേഹത്തിന് കാരണമെന്നും താൻ അരിയാഹാരം കഴിക്കാറില്ല എന്നുമായിരുന്നു ജോർജിന്റെ വാദം. എന്നാൽ ജോർജിന്റെ വയറിനെ പരാമർശിച്ചും സഭയിൽ നിന്ന് ചോദ്യമുയർന്നപ്പോൾ തുടർച്ചയായ യാത്രയും ഇരുന്നുകൊണ്ടുള്ള ജോലിയുമാണ് തന്റെ വയറിന് കാരണമെന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. മമ്മൂട്ടി കഴിക്കുന്ന അരി ഒരു കിലോയ്ക്ക് 250 രൂപയാണെന്നും ഷുഗർ ഇല്ലാത്ത ആ അരി സംസ്ഥാനത്തെ എല്ലാവർക്കും നൽകാൻ കഴിയുമോ എന്നും പി.സി ജോർജ് ചോദിച്ചു.
അരിയാഹാരം പൂർണമായും ഉപേക്ഷിക്കേണ്ടതില്ലെന്നും കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചർ മറുപടി നൽകി. ആഹാരം സമീകൃതമാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഒന്നിനും ഒരു തീർച്ചയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം. മുട്ട കഴിക്കുന്നത് കുഴപ്പമാണെന്നും പിന്നീട് കുഴപ്പമില്ലെന്ന് പറഞ്ഞ കാര്യവും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇനി അരിയാഹാരം നല്ലതാണെന്ന് പറഞ്ഞേക്കാമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. അതേസമയം,എല്ലാം മിതമായ അളവിലായാൽ ഒന്നിനും കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരിയാഹാരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം മറ്റൊന്നായിരുന്നു. അൽപം ചോറും കൂടുതൽ കറികളും കഴിക്കുന്നതാണ് തന്റെ ശീലമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കറികൾ കൂടുതൽ കഴിച്ചാൽ വയറു നിറയുന്നതോടൊപ്പം കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറക്കാനും കഴിയുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പി.സി ജോർജിന്റെ വയറു കണ്ടാൽ അദ്ദേഹം ചോറ് കഴിക്കാത്ത ആളാണെന്ന് ആരും പറയില്ലെന്ന് കൂടി പരിഹസിച്ചാണ് ചെന്നിത്തല അവസാനിപ്പിച്ചത്.