May 05, 2024
May 05, 2024
തെൽഅവീവ്: ഖത്തർ ആസ്ഥാനമായ പ്രവർത്തിക്കുന്ന അൽജസീറ ചാനലിന്റെ ഇസ്രായേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാൻ ഇസ്രായേൽ സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെതാണ് തീരുമാനം. ഇന്ന് (ഞായറാഴ്ച) നടന്ന മന്ത്രിസഭ യോഗത്തിൽ ചാനലിന് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ വോട്ടെടുപ്പ് നടന്നു. വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.
അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബെഞ്ചമിൻ നെതന്യാഹു സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
‘ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു’ അദ്ദേഹം എക്‌സിൽ കുറിച്ചു. വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോ എന്നുള്ള വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
ഉപരോധിക്കപ്പെട്ട എന്‍ക്ലേവില്‍ നിന്നും യുദ്ധസമയത്ത് ഗസയില്‍ നിന്നും വാർത്തകൾ തത്സമയം സംപ്രേഷണം ചെയ്ത ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമ ചാനലുകളിലൊന്നാണ് അല്‍ ജസീറ. ഗസയിലെ ഇസ്രയേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു തീരുമാനിച്ചത്. ഇസ്രയേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്സ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. സത്യം മറച്ചുപിടിക്കാനുള്ള നീക്കമാണിതെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് ആരോപിച്ചു.
ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍, കോടതികളുടെ സമ്മതത്തോടെ ദേശീയ താൽപര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ താത്ക്കാലികമായി അടച്ചിടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ യുദ്ധകാല നിയന്ത്രണങ്ങള്‍ പാസാക്കിയിരുന്നു.
ഗസയിലെ യുദ്ധത്തിനിടെ, ചാനലിന്റെ നിരവധി പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 25-ന് ഗസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ചെറുമകനും മറ്റ് എട്ട് ബന്ധുക്കളും ഉള്‍പ്പെടെയുള്ള കുടുംബം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
അതേസമയം, വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള അൽജസീറയുടെ ഓഫീസുകൾക്ക് നേരെ നിരവധി തവണ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. 2022 ൽ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ ഷിറിൻ അബു അക്ലയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F