March 13, 2021
March 13, 2021
ന്യൂദല്‍ഹി: രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയതയ്‌ക്കെതിരെയും പ്രതികരണമില്ലായ്മക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാമന്റെ ഭരണകാലത്തുപോലും ആളുകള്‍ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.
അന്ന് ചോദ്യം ചോദിച്ച ആളുകളെ ജയിലേക്ക് അയക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ ചെയ്യില്ലായിരുന്നു. അതേകാര്യം ഇപ്പോള്‍ ചെയ്താല്‍ നിങ്ങള്‍ ജയിലിലായിരിക്കും, കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇപ്പോള്‍ അഭിമാനവും സന്തോഷവും തേടുന്നത് സ്വന്തം ക്ഷേമത്തില്‍ നിന്നോ മതത്തില്‍ നിന്നോ രാജ്യത്തില്‍ നിന്നോ അല്ല, മറിച്ച് അവര്‍ക്ക് മുസ്‌ലിങ്ങളില്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന വേദനയില്‍ നിന്നാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
ഒരു ഹിന്ദു ആവുക എന്നതിന്റെ അർഥം മുസ്‌ലിംകളെ വെറുക്കുക എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് അന്യവത്കരണം പരിസമാപ്തിയിൽ എത്തിക്കൊണ്ടിരിക്കുകയാണെന്നും കണ്ണൻ ഗോപിനാഥൻ കൂട്ടിച്ചേർത്തു.കുറച്ച് ആളുകളുടെ പ്രവർത്തിയിലൂടെ മാത്രമല്ല ഒരു സമൂഹം വിലയിരുത്തപ്പെടുന്നതെന്നും കുറേയാളുകളുടെ നിശബ്ദതയാണ് സമൂഹത്തെ നിർവചിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.
രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാർത്ഥികളെയും സാമൂഹികപ്രവർത്തകരെയും തടവിലാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും കണ്ണൻ ഗോപിനാഥൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.