December 29, 2019
December 29, 2019
ആഗ്ര : പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഇന്ത്യയിലെ വിനോദ സഞ്ചാര മേഖല വൻ തകർച്ച നേരിടുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളെയും പോലീസ് അതിക്രമങ്ങളെയും തുടർന്ന് പത്തോളം വിദേശ രാജ്യങ്ങളാണ് ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. ഇതേതുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തരവും വിദേശികളുമായ രണ്ടു ലക്ഷം വിനോദ സഞ്ചാരികൾ താജ്മഹൽ സന്ദർശനം റദ്ദാക്കിയതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്നുള്ള സംഘർഷങ്ങളിൽ ഇതുവരെ 25 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, സിംഗപ്പൂർ, കാനഡ, തായ്‌വാൻ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ഈ വർഷം ഡിസംബറിൽ മാത്രം മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 60 ശതമാനം കുറവുണ്ടായി. രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്താൻ ഞങ്ങളുടെ കൺട്രോൾ റൂമിലേക്ക് ഓരോ ദിവസവും നിരവധി ഫോൺകോളുകളാണ് വരുന്നത്. ഞങ്ങൾ അവർക്ക് എല്ലാ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്. പക്ഷെ അവർ യാത്ര റദ്ദാക്കുകയാണ്...' സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന താജ്മഹലിന് സമീപമുള്ള കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ ദിനേശ്കുമാർ അൽ ജസീറയോട് പറഞ്ഞു.
വിദേശത്തു നിന്നുള്ള ഒരു വിനോദസഞ്ചാരി താജ് മഹൽ സന്ദർശിക്കുമ്പോൾ 1100 രൂപയാണ് പ്രവേശന ഫീസായി നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഈ നിരക്കിൽ ഇളവുണ്ട്. ആഗ്രയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിലൂടെ 50 മുതൽ 60 ശതമാനം വരെ ബുക്കിങ് കുറഞ്ഞതായി ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു. ഡിസംബറിൽ വിനോദ സഞ്ചാരികളുടെ വൻ ഒഴുക്കുണ്ടാവാറുള്ള അസമിലും വിനോദസഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഡിസംബറിൽ സാധാരണ ഗതിയിൽ അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികൾ എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ പത്തു ശതമാനം സന്ദർശകർ മാത്രമാണ് എത്തിയതെന്ന് അസം ടൂറിസം കോർപറേഷൻ മേധാവി ജയന്ത മല്ല ബറുവ അൽ ജസീറയോട് പറഞ്ഞു.