August 17, 2020
August 17, 2020
ന്യൂഡൽഹി : വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലെ നിരവധി സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം മൂന്ന് പത്മ പുരസ്‌കാരങ്ങള്‍ ആദരിച്ച അതുല്യപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. 90 വയസായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ചായിരുന്നു അന്ത്യം.
മകള്‍ ദുര്‍ഗാ ജസ്‌രാജാണ് മരണ വിവരം അറിയിച്ചത്.
80 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ തിരശീല വീണത്. ഹരിയാനയിലെ ഹിസാറില്‍ 1930ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജിയില്‍ നിന്ന് സംഗീത പഠനം ആരംഭിച്ചു. ജ്യേഷ്ഠന്‍ മണിറാം, മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി സംഗീത പഠനം തുടര്‍ന്നു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച അദ്ദേഹം സംഗീതാഭ്യസനത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലെ മേവതി ഘരാന സമ്പ്രദായത്തില്‍ അദ്ദേഹം അതില്‍ അതീവ നിപുണനുമായിരുന്നു. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകള്‍ പരീക്ഷിച്ച ജസ്‌രാജ് ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകള്‍ നല്‍കി. ആണ്‍,പെണ്‍ ഗായകര്‍ ഒരേസമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. പൂനയിലെ സംഗീതാരാധകര്‍ക്കിടയില്‍ ഇതിനെ ജസ്‌രംഗി എന്നാണ് പേരിട്ട് വിളിക്കുന്നത്.
പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.