December 30, 2019
December 30, 2019
ന്യൂഡല്‍ഹി : കരസേന മേധാവി ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു. ഡിസംബര്‍ 31-ന് വിരമിക്കാനിരിക്കെയാണ് സംയുക്ത സേനാ മേധാവിയായി അദ്ദേഹത്തെ നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാണെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. എന്നാൽ ആരെയാണ് ഈ സ്ഥാനത്ത് നിയമിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം,പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് റാവത്ത് നടത്തിയ രാഷ്ട്രീയ പരാമർശത്തോട് റാവത്ത് തന്നെയായിരിക്കും ഈ സ്ഥാനത്ത് എത്തുകയെന്ന് ചില മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറാണ് ജനറല്‍ റാവത്ത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. രാജ്യത്തെ സൈനികമേധാവിയുടെ പദവിയിലിരിക്കുന്ന ഒരാൾ രാഷ്ട്രീയ വിഷയങ്ങളിൽ പരസ്യമായി അഭിപ്രായം പറയുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെട്ടത്.