September 21, 2019
September 21, 2019
കാശ്മീർ,അസം വിഷയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം
ന്യുയോർക്ക് : ഞായറാഴ്ച ഹ്യൂസ്റ്റണില്‍ നടക്കിനിരിക്കുന്ന 'ഹൗഡി മോദി' പരിപാടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം.സെപ്റ്റംബര്‍ 22- ന് ടെക്സസിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന "ഹൗഡി മോദി" പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ, കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് 48 ദിവസം തികയും. അസമിലെ 1.9 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ പൗരത്വം നഷ്ടമാവും.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം കലാകാരന്മാർ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു കൂട്ടം ദക്ഷിണേഷ്യന്‍ കലാകാരന്‍മാരാണ് 'ഹൗഡി മോദി' പരിപാടിയോട് അനുബന്ധിച്ച് "ഫക്ക് മോദി: നോയ്സ് ഫോര്‍ കശ്മീര്‍" എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് 'വൈസ്' റിപ്പോര്‍ട്ട് ചെയ്തു. ബ്രൂക്ലിന്‍, ന്യൂയോര്‍ക്കില്‍ വെച്ചായിരിക്കും പരിപാടി നടക്കുക. വിവിധ കലാകാരന്മാരെയും പ്രതിഷേധക്കാരെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതായിരിക്കും പരിപാടി. സംഘടകരുടെ അഭിപ്രായത്തില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ "പ്രതിഷേധ പ്രകടനങ്ങളാല്‍ നിറഞ്ഞ ഒരു ന്യൂയോര്‍ക്ക് സ്വാഗതം" നല്‍കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ദേശി-അമേരിക്കന്‍ ബാന്‍ഡ് ആയ ദി കോമിനാസ്, ബേസ്മെന്റ് ഭംഗ്രയുടെ ഡിജെ രേഖ, ഇന്‍ഡി ബാന്‍ഡ് സീറോബ്രിഡ്ജ്, ഗായികയും സംഗീതജ്ഞയുമായ വന്ദന, ഹാസ്യനടന്‍ അരിഷ് സിംഗ് എന്നീ കലാകാരന്മാര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ബേബിസ് ഓള്‍ റൈറ്റ് സംഗീത വേദിയില്‍ പരിപാടി അവതരിപ്പിക്കും .മറ്റു കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഇവർക്കൊപ്പം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.