August 21, 2019
August 21, 2019
ന്യൂഡല്‍ഹി: അഴിമതിക്കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ വീട്ടില്‍ ഇന്ന് രാവിലെ വീണ്ടും സി.ബി.ഐ സംഘം എത്തി.ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് പി. ചിദംബരത്തെ തേടി ഡല്‍ഹി ജോര്‍ബാഗിലെ വീട്ടില്‍ സി.ബി.എ സംഘം വീണ്ടുമെത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യം ചിദംബരം തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ സി.ബി.ഐ കഴിഞ്ഞ ദിവസം നോട്ടീസ് പതിച്ചിരുന്നു.
അറസ്റ്റിന് സി.ബി.ഐ എന്‍ഫോഴ്സ്മെന്‍റ് സംഘങ്ങള്‍ ഇന്നലെ ഡല്‍ഹി ജോര്‍ബാഗിലെ വീട്ടിലെത്തിയെങ്കിലും ചിദംബരത്തെ കിട്ടാത്തതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് മടങ്ങിയിരുന്നു.
അതേസമയം, രാവിലെ പത്തര വരെ കസ്റ്റഡി അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ചിദംബരം ആവശ്യപ്പെട്ടു. രാവിലെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചിദംബരത്തിന്‍റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമത്തിന്‍റെ ഏത് പഴുത് ഉപയോഗിച്ചാണ് തന്നെ നിയമനടപടിക്ക് വിധേയനാക്കുന്നതെന്ന് കത്തിലൂടെ ചിദംബരം ചോദിച്ചു.
ഒന്നാം യു.പി.എ സര്‍ക്കാറില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എന്‍.എക്സ് മീഡിയക്ക് വിദേശ മുതല്‍മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണി മുഖര്‍ജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകന്‍ കാര്‍ത്തി ചിദംബരത്തിന് ഇരുവരും സാമ്ബത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാല്‍, കേസില്‍ സി.ബി.െഎ ചിദംബരത്തെ പ്രതി ചേര്‍ത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖര്‍ജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിന്‍റെ അറസ്റ്റിനു വഴി ഒരുക്കിയത്.
പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അറസ്റ്റ് ചെയ്ത അമിത് ഷാ ആണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രി. അതിനാല്‍ തന്നെ കേന്ദ്ര നീക്കങ്ങള്‍ പ്രതികാര നടപടികളാണെന്നാണ് ആക്ഷേപമുയരുന്നത്. ഏതു വിധേനയും ചിദംബരത്തിന്‍റെ അറസ്റ്റിനു സാധ്യതയുണ്ടെന്നും അതിന് മുന്നോടിയായാണ് മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു.