October 23, 2019
October 23, 2019
ന്യുഡൽഹി : പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്), എംടിഎന്‍എല്‍ (മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ്) എന്നിവ പിരിച്ചുവിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറി.പകരം,രണ്ടു കമ്പനികളെയും ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. നഷ്ടത്തിലുള്ള കമ്പനികളെ പുനരുദ്ധരിക്കാനായി 15000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടൊപ്പം ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിന് അവസരമൊരുക്കുന്ന വിആര്‍എസ് സ്‌കീമിനും ഫോര്‍ജി സ്‌പെക്ട്രം എയര്‍വേവ്‌സിനും കാബിനറ്റ് അംഗീകാരം നല്‍കി.
നാല് വര്‍ഷത്തേയ്ക്ക് 38000 കോടി രൂപയുടെ അസറ്റ് മോണിറ്റൈസേഷന്‍ സ്‌കീമിനും അംഗീകാരം നല്‍കിയിട്ടുണ്ട്. 2016ലെ വിലയ്ക്കാണ് ഫോര്‍ജി സ്‌പെക്ട്രം അലോക്കേറ്റ് ചെയ്യുകയെന്ന് കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌പെക്ട്രം എക്‌സ്‌പെന്‍സ് എന്ന നിലയില്‍ ബജറ്റില്‍ 4000 കോടി രൂപ അനുവദിക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ബിഎസ്എന്‍എല്‍ - എംടിഎന്‍എല്‍ ലയനം നേരത്തെ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഇരു കമ്പനികളിലേയും ജീവനക്കാര്‍ക്ക് വിആര്‍എസ് (സ്വയം വിരമിക്കല്‍) പരിപാടി തയ്യാറാക്കുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കുന്നു. ബിഎസ്എന്‍എല്‍ പൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇത് എന്ന സംശയമാണ് ഉയരുന്നത്. ബിഎസ്എന്‍എല്ലിനെ പുനരുദ്ധരിക്കുന്നതിനായുള്ള റിവൈവല്‍ പാക്കേജിന് ധന മന്ത്രാലയം നേരത്തെ എതിരായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രാലയം നിലപാട് മാറ്റിയതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.