September 03, 2019
September 03, 2019
ജനീവ : സൗദി സഖ്യസേന യമനിലെ തടങ്കൽ പാളയത്തിന് നേരെ നടത്തിയ ആക്രമണത്തെ യു.എന്‍ അപലപിച്ചു. യു.എന്നിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആണ് ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഗ്രിഫിത്ത് ആവശ്യപ്പെട്ടു.
പടിഞ്ഞാറന്‍ യമനിലെ ദമാര്‍ നഗരത്തില്‍ തടങ്കല്‍പാളയത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ്‌ക്രോസ്(ഐ.സി.ആര്‍.സി) അറിയിച്ചതിന് പിന്നാലെയാണ് ഗ്രിഫിത്ത് ഇക്കാര്യത്തിലുള്ള പ്രതികരണം അറിയിച്ചത്.ആക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഹൂതി മാധ്യമങ്ങള്‍ അടക്കം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ദമാറില്‍ സഖ്യസേനാ ആക്രമണത്തില്‍ തകകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. മുമ്പ് കമ്മ്യൂണിറ്റി കോളജായിരുന്ന കെട്ടിടത്തില്‍ 170ഓളം പേരെയാണു തടവുപുള്ളികളായി പാര്‍പ്പിച്ചിരുന്നതെന്നാണു വിവരം. ഇതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.