January 20, 2020
January 20, 2020
ന്യൂഡൽഹി : സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കോൺഗ്രസ് പിന്തുണയോടെയാണ് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ബംഗാളിലെ അഞ്ചു സീറ്റുകളിലേക്കു നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്തു..ഇക്കാര്യത്തിൽ കോൺഗ്രസ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമാക്കാനുള്ള നിര്‍ദേശം നേരത്തെ സി.പി.എം തള്ളിയിരുന്നു.
2005 ലും 2017 ലും രാജ്യ സഭാംഗമായിരുന്ന യെച്ചൂരിയുടെ പ്രകടനം മികച്ചതായിരുന്നു. 2017 ല്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമായി അയക്കാന്‍ നീക്കമുണ്ടായിരുന്നു. യെച്ചൂരിയുടെ നാമനിര്‍ദ്ദേശത്തിന് രാഹുല്‍ ഗാന്ധിയും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.എന്നാല്‍ ഒരു പാര്‍ട്ടി അംഗത്തെ തന്നെ മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം പരിഗണിച്ചാണ് യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കാതിരുന്നത്.
ഇത്തവണ യെച്ചൂരി മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 2017 ലും തങ്ങള്‍ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ സി.പി.ഐ.എം തന്നെയാണ് യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005 മുതല്‍ 2017 വരെ രാജ്യസഭയുടെ ഭാഗമായിരുന്ന യെച്ചൂരി മികച്ച ട്രാക്ക് റെക്കോര്‍ഡുകളോടെയാണ് സഭ വിട്ടത്.
ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അഞ്ചില്‍ നാലും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. ഒരു സീറ്റില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് റിതബ്രത ബന്ധോപാധ്യായ ആയിരുന്നു 2014 വരെ രാജ്യസഭയിലുണ്ടായിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷം ഇത് വരെ രാജ്യസഭയിലോ ലോക്സഭയിലോ സി.പി.എമ്മിന് ഒരാളും തന്നെ പ്രതിനിധികളായിട്ടുണ്ടായിരുന്നില്ല.
നിലവിലെ അംഗബലത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ഒറ്റയ്ക്ക് ഒരാളെ രാജ്യസഭയിലെത്തിക്കാൻ സി.പി.ഐ.എമ്മിന് കഴിയില്ല. യെച്ചൂരി മത്സരിക്കുന്നത് വഴി കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനാവുമെന്ന് സി.പി.ഐ.എമ്മും കരുതുന്നു.