June 08, 2020
June 08, 2020
ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആതിരയുടെ ഭർത്താവ് ദുബായിൽ നിന്ന് കുഞ്ഞിനെ കാണാൻ ഇനി നാട്ടിലേക്ക് വരില്ല
ദുബായ് : കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു.
നിതിൻ ചന്ദ്രനൊപ്പം ദുബായിലായിരുന്ന ആതിര മെയ് എട്ടിനാണ് നാട്ടിൽ തിരിച്ചെത്തിയത്.ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആതിരയുടെ യാത്ര നീളുകയായിരുന്നു.തുടര്‍ന്ന് യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിദേശത്തുള്ള ഗർഭിണികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടത്.
ഇതേതുടർന്ന് കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ്. ആതിരയ്ക്ക് ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആതിരയെ നേരിട്ട് വിളിക്കുകയായിരുന്നു.തുടർന്നാണ് ആദ്യവിമാനത്തിൽ തന്നെ ആതിര നാട്ടിലേക്ക് മടങ്ങിയത്.
ദുബായിലെ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിതിൻ ചന്ദ്രൻ നിര്‍മ്മാണ മേഖലയിൽ എഞ്ചിനീയറായാണ് ജോലി ചെയ്തിരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക