December 21, 2020
December 21, 2020
ദോഹ: കൊവിഡ്-19 മഹാമാരിക്കെതിരായ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് ഖത്തര്‍ അംഗീകാരം നല്‍കിയതോടെ രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ഉടന്‍ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ജനങ്ങള്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ ലഭിക്കുമെന്ന സംശയത്തിലാണ് പലരും.
ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ച വിവരങ്ങൾ വിശദമായി ചുവടെ വായിക്കാം.
ഖത്തറിലെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക. അപകട സാധ്യത കൂടിയ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുന്നതില്‍ മുന്‍ഗണന. ഇനി പറയുന്ന പോലെയാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ ക്രമം.
ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള വിഭാഗമാണ് വയോധികര്‍. അതുകൊണ്ട് തന്നെ ലോകത്തിന്റെ മറ്റ് പല രാജ്യങ്ങളിലെയും പോലെ ഖത്തറിലും വാക്‌സിന്‍ നല്‍കുന്നതില്‍ ആദ്യ പരിഗണന വയോധികര്‍ക്കാണ്. 65 വയസിന് മേലെ പ്രായമുള്ളവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. അതിനാല്‍ തന്നെ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ ആദ്യം ലഭിക്കും.
ദീര്‍ഘകാലമായി ഇതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കാണ് രണ്ടാമത്തെ മുന്‍ഗണന. പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അത് ജീവഹാനിക്ക് വരെ കാരണമാകും. ഇക്കാരണത്താലാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
കൊവിഡ് രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് മുന്‍നിരപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍. എല്ലാ വിധ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും ഇവര്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത ഏറെയാണ്. മാത്രമല്ല, വൈറസ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് കൊവിഡ് ഇതര രോഗികളിലേക്ക് വൈറസ് പകരാന്‍ സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ അടുത്ത മുന്‍ഗണന ഇവര്‍ക്കാണ്.
ഈ മൂന്ന് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കിയ ശേഷം മാത്രമാണ് വാക്‌സിന്‍ ബാക്കി ജനങ്ങളിലേക്ക് എത്തുകയുള്ളൂ.
ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ ഖത്തറിലെ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കില്ല. കൂടാതെ അലര്‍ജിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. അലര്‍ജിയുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുമായി സംസാരിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം.
നേരത്തേ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി ആരോഗ്യമന്ത്രാലയം മൈക്രോ വെബ്‌സൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.