May 30, 2021
May 30, 2021
ഉമ്മുൽഖുവൈൻ : കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ മുങ്ങിമരിച്ചതിന്റെ ആഘാതത്തിലാണ് ഉമ്മുൽഖുവൈനിലെ മലയാളികൾ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.ഇതേതുടർന്ന് യുഎഇയിലെ കടലിൽ കുളിക്കാനും നീന്താനും ഇറങ്ങുന്നവർ സുരക്ഷാമാർഗനിർദേശങ്ങൾ പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.
ഭര്‍ത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവന്‍ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരന്‍ മഹ്റൂഫിന്റെ ഭാര്യയാണ്. 32 വയസായിരുന്നു.
രക്ഷാശ്രമത്തിനിടെ അമിത തോതിൽ വെള്ളം കുടിച്ചതാണു മരണത്തിനു കാരണമായതെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ സാലിം അൽ ശാംസി വെളിപ്പെടുത്തി.ചൂടു കാലമായതോടെ കുടുംബമായും അല്ലാതെയും കടലിൽ ഇറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് . അതിനനുസരിച്ച് കടലിലെ ചുഴികളിൽപ്പെട്ട് അപകടത്തിൽ പെടുന്നവരുടെ എണ്ണവും കൂടുന്നതായി അധികൃതർ സൂചിപ്പിച്ചു.റാസൽഖൈമയിൽ അൽ റംസ് മേഖലയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരനായ സ്വദേശി അബ്ദുൽ അസീസ് അശ്ശഹി മരണപ്പെട്ട കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി. മറ്റു രണ്ടു കുട്ടികൾക്കൊപ്പമാണ് അബ്ദുൽ അസീസ് നീന്താനിറങ്ങിയത്.
ജാഗ്രത വേണം
കടലിൽ നീന്താൻ ഇറങ്ങുന്നവർ കടലിന്റെ സ്വഭാവവും തിരയിളക്കവും ശ്രദ്ധിക്കണം. തിരകളിൽ പെട്ടു മുങ്ങാതിരിക്കാൻ സുരക്ഷാ സാമഗ്രികളുമായിട്ടായിരിക്കണം കടലിൽ ഇറങ്ങേണ്ടത് . ഉയർന്ന തിരമാലകളും ചുഴിയും കണ്ടാൽ നീന്തൽ ഉപേക്ഷിക്കുകയാണ് ഉചിതം.കടൽ തീരത്തേക്ക് പോകുന്ന കുട്ടികളിൽ രക്ഷിതാക്കളുടെ പ്രത്യേക കണ്ണ് വേണമെന്നും അധികൃതർ ഉണർത്തി. ജനങ്ങൾ കടൽ തീരങ്ങളിൽ തടിച്ചുകൂടുന്നതു കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന ആശങ്കയും അധികൃതർ പങ്കുവച്ചു.