June 27, 2020
June 27, 2020
അബുദാബി : ആവശ്യത്തിന് യാത്രക്കാരില്ലാത്തത് കാരണം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് വിമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. വിവിധ സംഘടനകള്‍ ആവശ്യത്തിന് ചാര്‍ട്ടര്‍ വിമാനം ഒരുക്കിയതും സന്നദ്ധ സംഘടനകള്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നതും വന്ദേ ഭാരത് വിമാനത്തില്‍ യാത്രക്കാര്‍ കുറയാന്‍ കാരണമായതായാണ് അധികൃതരുടെ വിശദീകരണം.കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയ വിമാനങ്ങളില്‍ മിക്ക സീറ്റുകളും കാലിയായിരുന്നുവത്രെ.
അടുത്ത ഒരാഴ്ചക്കുള്ളില്‍ അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഐ സി എഫ് അടക്കം വിവിധ സംഘടനകളുടെ കീഴില്‍ പത്തോളം ചാര്‍ട്ടര്‍ വിമാനങ്ങളാണ് സര്‍വീസിനായി തയ്യാറായിട്ടുള്ളത്. ചാര്‍ട്ടര്‍ വിമാനം കഴിയുന്നത് വരെ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലുകളാണ് വിമാനങ്ങള്‍ ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള കാരണം.
ചാര്‍ട്ടര്‍ വിമാനം വര്‍ധിച്ചതോടെ വന്ദേ ഭാരത് വിമാനത്തിന് അബുദാബി വിമാനത്താവളത്തില്‍ ആവശ്യത്തിന് സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ജൂണ്‍ 27 ഇന്ന് മുതല്‍ ജൂണ്‍ 30 വരെ അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് ദിവസവും വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 28, 29, 30 ദിവസങ്ങളിലെ വിമാനങ്ങള്‍ കണ്ണൂര്‍ അല്ലെങ്കില്‍ തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും. 189 സീറ്റുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ബോയിങ് 737 വിമാനം ഒൻപത് സീറ്റുകള്‍ ഒഴിച്ചിട്ട് ചെറിയ കുട്ടികള്‍ ഉള്‍പെടെ 180 യാത്രക്കാരുമായി ആയിരുന്നു ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി 160 മുതല്‍ 165 യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്.
കാലിയായി വന്ന് യാത്രക്കാരെ കയറ്റി പോകുമ്പോൾ ആവശ്യത്തിന് യാത്രക്കാരില്ലാത്തത് വന്‍ നഷ്ടമുണ്ടാക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. വന്ദേ ഭാരത് സര്‍വീസിന്റെ ജൂലൈ ഒന്ന് മുതല്‍ 14 വരെയുള്ള ഷെഡ്യൂളില്‍ രണ്ട് വിമാനങ്ങളാണ് അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക