July 16, 2020
July 16, 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന എല്ലാ ഇന്റിഗോ എയര്‍ വിമാന സര്‍വീസുകളും മുടങ്ങി. കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതാണു സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് വിമാന വിമാനക്കമ്പനികളുടെ വിശദീകരണം.
വിമാന താവളത്തിലെ തിരക്ക് ചൂണ്ടി കാണിച്ചാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതെന്നും വിമാന കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.അതേസമയം,വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്പനികൾക്ക് അനുവദിച്ച സര്‍വീസുകള്‍ക്ക് ആനുപാതികമായി കുവൈത്ത് വിമാന വിമാനക്കമ്പനികൾക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി എന്നും സൂചനയുണ്ട്.
താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വന്ദേ ഭാരത് ദൗത്യം നടത്തിയിരുന്ന എയര്‍ ഇന്ത്യയെ തഴഞ്ഞു അവസാനഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു രണ്ടു സ്വകാര്യ വിമാന കമ്പനികൾക്കാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഈ വിമാന കമ്പനികൾ ആദ്യം വന്ദേ ഭാരത് മിഷനു പ്രാമുഖ്യം നല്‍കാതെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തി ലാഭം കൊയ്യാനാണു ശ്രമിച്ചത്. ആദ്യ നാളുകളില്‍ നിന്നും വിഭിന്നമായി നിലവില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് മൂലം ദൗത്യത്തില്‍ നിന്നുംപിന്മാറാൻ ഈ സ്വകാര്യ വിമാന കമ്പനികൾ ശ്രമിച്ചു വരുന്നതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേഷിച്ചതായി അറിയിച്ച് കൊണ്ട് സര്‍വീസുകള്‍ റദ്ദാക്കിയത്..അതേസമയം, അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും ഇത് വരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക