October 05, 2019
October 05, 2019
ദോഹ : ദോഹയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ വാടാനപ്പള്ളി തെക്ക് ഭാഗം താമസിക്കുന്ന അബ്ബലത്ത് വീട്ടിൽ ജമാൽ(68) നാട്ടിൽ മരണപ്പെട്ടു.ദോഹയിലെ മുംതസക്കടുത്ത് അബ്ദുൽ അസീസിലുള്ള മഹ്‌ലിയാത് അൽ ഹയാത് ബേക്കറിയിൽ ചെന്നാൽ ഒറ്റനോട്ടത്തിൽ മലയാളിയാണോ എന്ന് ആരും സംശയിച്ചുപോകാവുന്ന ആ വന്ദ്യവയോധികനെ ഇനി കാണാനാവില്ല.പതിറ്റാണ്ടുകൾക്ക് മുമ്പ് അഫ്‌ഗാനിസ്ഥാനിൽ നിന്നോ പാക്കിസ്ഥാനിൽ നിന്നോ കുടിയേറിയതാണെന്നു തോന്നിക്കുന്ന ജമാൽക്കയോട് ഹിന്ദിയിൽ സംസാരിക്കാമെന്നോർത്ത് അടുത്ത് ചെന്നാൽ ഹൃദ്യമായ ചിരിയോടെയാണ് നിങ്ങളെ എതിരേൽക്കുക.'ഓഹ് മലയാളിയാണല്ലേ' എന്ന നിങ്ങളുടെ അതിശയപ്പെടലിന് ശാന്തത മുറ്റിയ കണ്ണുകൾ ഒന്നിറുക്കിയടച്ച് മറുപടി വരും-'നിങ്ങൾ മാത്രമല്ല, പലരും ഇത് ചോദിച്ചിട്ടുണ്ട്.എന്നെ പരിചയമുള്ളവർക്ക് മാത്രമേ ഞാൻ മലയാളിയാണെന്ന് അറിയൂ..'സൗമ്യത നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും മറുപടി.
ചീസ് സമൂസ മുതൽ വിവിധ രുചി വൈവിധ്യങ്ങളിൽ ജമാൽക്കയുണ്ടാക്കുന്ന സമൂസകളാണ് ഈ വാടാനപ്പള്ളിക്കാരനെ ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ പ്രയങ്കരനാക്കിയത്.റമദാനിൽ ജമാൽക്കയുടെ സമൂസകൾ വാങ്ങാൻ വൈകുന്നേരം മുതൽ മഗ്‌രിബ് ബാങ്ക് കൊടുക്കുന്ന സമയം വരെ ആളുകൾ തിക്കിത്തിരക്കും.ഒരു ദിവസം 35,000 സമൂസകൾ വരെ വിറ്റുപോകും.ആവശ്യക്കാർ എത്രകൂടിയാലും യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെ സ്വന്തം കൈകൾ കൊണ്ട് മാവ് കുഴച്ചു പരത്തിയാണ് ജമാൽക്കയുടെ സമൂസ നിർമാണം.അതെന്തേ അങ്ങനെയെന്ന് ചോദിച്ചാൽ യന്ത്രങ്ങൾക്ക് കൈപ്പുണ്യം കിട്ടില്ലല്ലോ എന്ന സരസമായ മറുപടി പിന്നാലെ വരും.ജോലിയിൽ സഹായിക്കാൻ മക്കളായ നൗഷാദും നൗഫലും ജമാൽക്കയ്ക്ക് ഒപ്പമുണ്ട്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിൽ കൂടുതലായി ദോഹയിൽ പ്രവാസ ജീവിതം നയിക്കുന്ന ജമാൽക്ക ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷമാണ് അവധിക്കായി നാട്ടിലെത്തിയത്. തൃശൂർ വാടാനപ്പള്ളിയിലെ വീട്ടിൽ ഉറക്കത്തിനിടെ ഇന്ന് (ശനി) വെളുപ്പിനായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് വാടാനപ്പള്ളി തെക്കേമഹല്ലു ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ :സഫിയ
മക്കൾ : നൗഷാദ്,ഷാനവാസ്,നൗഫൽ,ജാഫർ(നാല് പേരും ഖത്തറിൽ) റഹീന,റജുല.
വീഡിയോ കാണാം :