February 05, 2021
February 05, 2021
ദുബായ്: കൊവിഡ്-19 മഹാമാരി കാരണം സൗദി അറേബ്യയും കുവൈത്തും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍. നേരത്തേ കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയുണ്ടായപ്പോള്‍ ഓടിയെത്തി സഹായം നല്‍കിയ സന്നദ്ധ സംഘടനകളും ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. പുതിയ പ്രസതിസന്ധി എത്രകാലം നീണ്ടുനില്‍ക്കുമെന്നതിനെ കുറിച്ച് വ്യക്തതയില്ലാത്തത് ദുരിതത്തിലായവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
സൗദിയിലേക്കും കുവൈത്തിലേക്കും പോകാനിരുന്ന ആയിരത്തോളം പേരാണ് ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കുന്ന ഹോട്ടല്‍മുറികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒഴിയണമെന്ന നിര്‍ദ്ദേശവും ഇവര്‍ക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്.
എന്നാല്‍ ഇവിടെ തങ്ങുന്ന പലരുടെയും കയ്യില്‍ മടക്കയാത്രയ്ക്കുള്ള പണം പോലും ഇല്ല. മാത്രമല്ല, നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ഭൂരിഭാഗം പേര്‍ക്കും ഗള്‍ഫിലെ ജോലി ഇല്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
എമിറേറ്റുകളില്‍ കുടുങ്ങിയവര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടപ്പോള്‍ ചിലപ്പോള്‍ മാര്‍ച്ച് മാസം അവസാനം വരെ ഈ അനിശ്ചിതത്വം നീണ്ടേക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇത് ഇവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പലരുടെയും വിസാ കാലാവധി ഉടന്‍ അവസാനിക്കും. തുടര്‍ന്നും എമിറേറ്റുകളില്‍ താമസിക്കണമെങ്കില്‍ ഇവര്‍ വിസ പുതുക്കേണ്ടതായി വരും. എന്നാല്‍ ഇത് പണച്ചിലവുള്ള കാര്യമാണ്.
ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിന്റെ ഭാഗമായാണ് ഇവര്‍ ഹോട്ടലുകളില്‍ എത്തിയത്. പാക്കേജ് കാലാവധി അവസാനിച്ചാല്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. പണം നല്‍കിയാല്‍ മാത്രമേ തുടര്‍ന്ന് താമസിക്കാന്‍ കഴിയൂ എന്ന് ഹോട്ടല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. കടം വാങ്ങി പാക്കേജിന് ടിക്കറ്റെടുത്തവര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചാല്‍ മാത്രമേ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ.
നേരത്തേ സമാനമായ പ്രതിസന്ധി ഉണ്ടായ സമയത്ത് കെ.എം.സി.സി ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ സന്നദ്ധ സംഘടനകളാണ് സഹായങ്ങളുമായെത്തിയത്. എന്നാല്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
എമിറേറ്റുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമാണ് എന്നാണ് സംഘടനകള്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികമായ പിന്തുണ ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്.
നിലവില്‍ ഇവരെ സഹായിക്കാന്‍ കഴിയുന്നത് സര്‍ക്കാരിനാണ്. നയതന്ത്രതലത്തില്‍ ഇവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അത് ഇവര്‍ക്ക് ഏറെ അനുഗ്രഹമാകും. ഭൂരിഭാഗം പേര്‍ മലയാളികളായതിനാല്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഇടപെട്ട് കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.