August 03, 2020
August 03, 2020
ദോഹ : കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ മൂന്നാമത്തെ സംഘം തിങ്കളാഴ്ച രാവിലെ ദോഹയിലെത്തി.കൊച്ചിയിൽ നിന്നും 178 യാത്രക്കാരുമായി എത്തിയ വിമാനം ഇന്ന് രാവിലെ 9.10 നാണ് ദോഹയിൽ ഇറങ്ങിയത്.ഹമദ് മെഡിക്കൽ കോർപറേഷനിലെയും വിവിധ സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ഇന്ത്യൻ എംബസി,ഐ.സി.ബി.ബി.എഫ്,ഐ.സി.സി,യു.എൻ.എ,യു.എൻ.ഐ.ക്യൂ എന്നിവയുടെ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി വന്ദേ ഭാരത് മിഷൻ വഴിയാണ് ഇവരെ ദോഹയിൽ തിരിച്ചെത്തിച്ചത്. കേരളത്തിൽ നിന്നും കോവിഡ് പരിശോധന നടത്താതെയാണ് യാത്രക്കാർ എത്തിയത്. ഇന്ന് സ്രവം ശേഖരിച്ച് പരിശോധനക്കായി അയക്കുമെന്ന് തിരിച്ചെത്തിയ യാത്രക്കാരിൽ ഒരാൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.
ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് അടുത്ത സംഘം തിരുവനന്തപുരത്തു നിന്നും ദോഹയിലെത്തും.ഹമദ് മെഡിക്കൽ കോർപറേഷൻ,പി.എച്.എസ്.സി എന്നിവക്ക് പുറമെ ആസ്റ്റർ മെഡിക്കൽ സെന്റർ,അൽ അഹ്‍ലി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരും ഈ വിമാനത്തിൽ ഉണ്ടാവും.നാട്ടിൽ നിന്നുള്ള ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യപ്രവർത്തകരുടെ ആദ്യ സംഘം കഴിഞ്ഞ മാസം 22 ന് ദോഹയിൽ തിരിച്ചെത്തിയിരുന്നു.23 ന് പി.എച്.സി.സിക്ക് കീഴിലെ ജീവനക്കാരും ദോഹയിൽ തിരിച്ചെത്തി.
ഇതിനിടെ,നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കു തിരിച്ചു വരുന്നതിന് ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കുടുംബ സ്പോൺസർഷിപ്പിലുള്ള പലർക്കും അനുമതി നൽകി തുടങ്ങി.നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ കുടുംബ സ്പോൺസർഷിപ്പിലുള്ളവർക്കും ഖത്തർ സർക്കാരിന് കീഴിലുള്ള ജീവനക്കാർക്കും മാത്രമാണ് അനുമതി നൽകുന്നത്.ഇതിന് ശേഷമായിരിക്കും സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും മറ്റുള്ളവർക്കും അനുമതി നൽകുകയെന്നാണ് വിവരം.അതേസമയം, ഇന്ത്യയിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾക്ക് ഇതുവരെ അനുമതി നൽകി തുടങ്ങിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക