August 14, 2020
August 14, 2020
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാനാകില്ലെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി സുപ്രീംകോടതിയെ അറിയിച്ചു. ജെഇഇ മെയിൻ മാതൃകയിൽ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഓൺലൈനായി നടത്താൻ സാധ്യമല്ലെന്നും ഏജൻസി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി .
ഗൾഫില്‍ പരീക്ഷാകേന്ദ്രം വേണമെന്ന ഹർജിയിലാണ് ഏജന്‍സിയുടെ സത്യവാങ്‌മൂലം. എൻജിനിയറിങ് കോഴ്സുകളിലേക്ക് അര്‍ഹരെ തെരഞ്ഞെടുക്കുന്ന പരീക്ഷയും(ജെഇഇ) നീറ്റും ഒന്നായി കാണരുത്. വർഷം 15 ലക്ഷത്തിലധികം പേര്‍ നീറ്റ് എഴുതുന്നു. ജെഇഇ മെയിൻ എഴുതുന്നത് എട്ടുലക്ഷത്തോളവും. എൻജിനിയറിങ് സീറ്റുകളെ അപേക്ഷിച്ച് മെഡിക്കൽ സീറ്റ് കുറവാണ്.
നീറ്റിന് ഈവര്‍ഷം 15, 97,426 അപേക്ഷകരുണ്ട്. രാജ്യത്തുടനീളം ഒറ്റ ദിവസം ഒറ്റ ഷിഫ്‌റ്റിൽ നടത്തേണ്ട പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കൽ പ്രായോഗികമല്ല. നീറ്റ് എങ്ങനെ വേണമെന്നത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവേചനാധികാരമാണ്, കോടതി അതില്‍ ഇടപെടരുതെന്നും ഏജന്‍സി അഭ്യര്‍ഥിച്ചു. ജസ്‌റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് സത്യവാങ്‌മൂലം വെള്ളിയാഴ്‌ച പരിഗണിച്ചേക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക