July 28, 2019
July 28, 2019
കുവൈത്തിലെ സന്നദ്ധ സംഘടനകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കിയതായി സാമൂഹ്യക്ഷേമ മന്ത്രാലയം. അംഗീകൃത സംഘടനകളുടെ ഓരോ ഇടപാടും മന്ത്രാലയത്തിന് നേരിട്ട് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയാതായി സാമൂഹികക്ഷേമ മന്ത്രാലയത്തിലെ ജീവകാരുണ്യ വകുപ്പ് മേധാവി ഹുദ അൽ റാഷിദ് പറഞ്ഞു.
രജിസ്റ്റർ ചെയ്ത ജീവകാരുണ്യ സംഘടനകളുടെ സാമ്പത്തികവും ഭരണപരവുമായ ഓരോ ഇടപാടും മന്ത്രാലയത്തിന് അപ്പോൾ തന്നെ ലഭിക്കുന്ന വിധത്തിലുള്ള ഓട്ടോമേറ്റഡ് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സംഘടനകൾ കുവൈത്തിനകത്തും പുറത്തും നടത്തുന്ന ഓരോ പ്രവർത്തനവും മന്ത്രാലയം നിരീക്ഷിചു വരികയാണ്. വിദേശത്തെ പ്രവർത്തനങ്ങൾ വിദേശകാര്യ മന്ത്രാലയവും ശ്രദ്ധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാൻ മാത്രം പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകൾക്ക് കുവൈത്തിൽ നിന്ന് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്രയും ജാഗ്രത പുലർത്തുന്നതെന്നും ജീവകാരുണ്യ വകുപ്പ് മേധാവി ഹുദാ അൽ റാഷിദ് പറഞ്ഞു.
അംഗീകൃതമല്ലാതെ പിരിവ് നടത്തുന്നത് കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളും നടത്തും. രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് സാമ്പത്തിക സമാഹരണം നടത്താൻ അനുവദിക്കില്ല. സംശയകരമായ പ്രവർത്തനങ്ങൾ നടത്തുന്നവർ സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ളവരായാലും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.
സംശയകരമായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുവൈത്തിൽനിന്ന് പണമയക്കുന്നത് നിയന്ത്രിക്കാൻ ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചു നടപടി സ്വീകരിക്കുമെന്നും സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.