December 23, 2020
December 23, 2020
മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നയാളാണ് കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവർ മാധ്യങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പൊതുദർശനങ്ങൾ, അനുശോചനയോഗങ്ങൾ, സ്മാരക പ്രഭാഷണങ്ങൾ എന്നിവയും താൻ മരിക്കുമ്പോൾ നടത്തരുതെന്ന് സുഗതകുമാരി പറഞ്ഞു. മരണശേഷം ചെയ്യേണ്ട കാര്യങ്ങൾ ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മരിച്ചു കഴിഞ്ഞാൽ ഒരു ആൽമരം മാത്രമാണ് തനിക്ക് വേണ്ടത്. ഇപ്പോൾ തിരുവനന്തപുരം പേയാട് മനസിന് താളം തെറ്റിയവർക്കായി നടത്തുന്ന 'അഭയ'യുടെ പിൻവശത്തെ പാറക്കൂട്ടത്തിനടുത്താണ് ആൽമരം നടേണ്ടത്. അതിൽ പൂക്കൾവെക്കുകയോ ചിതാഭസ്മം വെക്കുകയോ ചെയ്യരുതെന്നും സുഗതകമാരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമതും ഹൃദയാഘാതമുണ്ടായി പേസ്മേക്കറിന്‍റെ സഹായത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സുഗതകുമാരി ഇക്കാര്യങ്ങൾ പറഞ്ഞത്.
'മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്'- സുഗത കുമാരി പറഞ്ഞിരുന്നു. ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്ന് കവിയത്രി വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന സുഗതകുമാരി ഇന്നു രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവർ സഹോദരിമാരാണ്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
അമ്പലമണി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി
ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ എന്നിവയാണ് സുഗതകുമാരിയുടെ പ്രശസ്തമായ കവിതകൾ.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (“രാത്രിമഴ”); ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (“അമ്പലമണി”); ആശാന്‍ സ്മാരക സമിതി-മദ്രാസ് അവാര്‍ഡ് (“തുലാവര്‍ഷപ്പച്ച”); അബുദാബി മലയാളി സമാജം അവാര്‍ഡ് (“രാധയെവിടെ”); ജډാഷ്ടമി പുരസ്കാരം, ഏഴുകോണ് ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ് (“കൃഷ്ണക്കവിതകള്‍”); ആദ്യത്തെ (“ഇന്ത്യാഗവണ്‍മെന്‍റ്”) വൃക്ഷമിത്ര അവാര്‍ഡ്; ജെംസെര്‍വ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme
00974 66200167