September 14, 2019
September 14, 2019
കുവൈത്ത് ലേഖകൻ,ന്യൂസ്‌റൂം
കുവൈത്ത് സിറ്റി : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്റെ കുവൈത്ത് സന്ദർശനത്തിനിടെ നാളെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ആക്ഷേപം.എംബസിയുടെ ചില കൊള്ളരുതായ്മകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കാണ് വിലക്കേർപ്പെടുത്തിയത്.
നാളെ കുവൈത്തിലെത്തുന്ന വിദേശ കാര്യ സഹമന്ത്രി മുരളീധരൻ നാളെ വൈകീട്ടാണ് മില്ലേനിയം ഹോട്ടലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.സാധാരണയായി ഇന്ത്യൻ എംബസി ആഡിറ്റോറിയത്തിൽ നടക്കാറുള്ള ഇത്തരം പരിപാടികൾ മന്ത്രിയുടെ നിർദേശപ്രകാരമാണ് ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് സൂചന.ആയിരത്തിൽ കുറയാത്ത ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുക്കണമെന്ന മുരളീധരന്റെ നിർദേശ പ്രകാരമാണ് പരിപാടി ഹോട്ടലിലേക്ക് മാറ്റിയതെന്ന് കുവൈത്തിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ ന്യൂസ്‌റൂമിനോട് പറഞ്ഞു.എംബസിയിൽ ഇത്രയധികം ആളുകളെ ഉൾകൊള്ളാൻ കഴിയില്ലെന്ന് കുവൈത്തിലെ ബി.ജെ.പി പോഷക സംഘടനയായ ബി.പി.പി നിർദേശിച്ചതായും ഇവർ പറയുന്നു.
ബി.പി.പി.യുടെ നേതൃത്വത്തിൽ പരമാവധി ആളുകളെ മില്ലേനിയം ഹോട്ടലിൽ എത്തിക്കാനാണു എംബസി നൽകിയിരിക്കുന്ന നിർദേശം.അതേസമയം,ഇന്ത്യൻ എംബസിയുടെ കൊള്ളരുതായ്മകൾ പുറം ലോകത്തേക്ക് എത്തിക്കുന്ന ചില മാധ്യമ പ്രവർത്തകരേയും സംഘടനാ നേതാക്കളെയും ബി.പി.പി.യുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും എംബസി അധികൃതർ നിർദേശിച്ചതായി ചില മാധ്യമ പ്രവർത്തകർ പറയുന്നു.