September 13, 2019
September 13, 2019
ദുബായ് : യമനിൽ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിനിടെ സൗദി സഖ്യസേനയിലെ ആറ് യു.എ.ഇ സൈനികർ കൊല്ലപ്പെട്ടു.സൈന്യം സഞ്ചരിച്ച വാഹനം അപകടത്തിൽ തകർന്നാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് വിവരം.യമനിൽ ഹളർമൗത്തിനും സബ്‌വയ്‌ക്കും ഇടയിലുള്ള പാതയിൽ വെച്ചാണ് അപകടമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അതേസമയം,രാഷ്ട്ര സേവനത്തിനിടെ ആറ് സൈനികർ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് യു.എ.ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തത്.അപകടം എവിടെ വെച്ചാണ് സംഭവിച്ചതെന്നോ മറ്റു വിവരങ്ങളോ വാം പുറത്തു വിട്ടില്ല.
ക്യാപ്റ്റൻ അഹമ്മദ് സയീദ് റാഷിദ് അൽ മൻസൂരി,അലി അബ്ദുല്ല അഹമ്മദ് അൽ ദൻഹാനി,സായിദ് മുസല്ലം സുഹൈൽ അൽ അമ്രി,സാലേഹ് ഹസൻ ബിൻ സാലേഹ് ബിൻ അംറ്,നാസർ മുഹമ്മദ് ഹമദ് അൽ കാബി,സെർജെന്റ് സെയ്ഫ് ദാവി റാഷിദ് അൽ തുനൈജി എന്നിവരാണ് മരിച്ചത്.മരിച്ച സൈനികർക്ക് യു.എ.ഇ ആദരാഞ്ജലികൾ അർപ്പിച്ചു.
യമനിൽ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ സൈന്യവും ഹൂതി വിമതരും തമ്മിൽ വർഷങ്ങളായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്.2015 ലാണ് സൗദിയും യു.എ,ഇ യും ഉൾപെട്ട അറബ് സഖ്യ സൈന്യം മൻസൂർ ഹാദിയെ പിന്തുണച്ച് യമനിൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ തുടങ്ങിയത്.ഇതിനുള്ള തിരിച്ചടിയായി ഹൂതികൾ സൗദിക്കെതിരെ തുടർച്ചായായ ആക്രമണങ്ങൾ നടത്തിവരികയാണ്. യു.എ.ഇ ക്കെതിരെയും ഹൂതികൾ ഒന്നിലേറെ തവണ ആക്രമണ ഭീഷണി മുഴക്കിയിരുന്നു.ഈ സാഹചര്യത്തിൽ ഹൂതി വിമതരുടെ ആക്രമണത്തിലായിരിക്കാം യു.എ.ഇ സൈനികർ കൊല്ലപ്പെട്ടതെന്ന സംശയവും ചില മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്.