September 13, 2019
September 13, 2019
കോഴിക്കോട് : കോഴിക്കോട് പേരാബ്രയിൽ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം. കഴിഞ്ഞ ഞായറാചയാണ് പതിനാലുകാരിയായ സനുഷ മരിച്ചത്. ഇപ്പോള്‍ കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഒരാഴ്ച മുമ്പാണ് കടുത്ത വയറിളക്കവും ഛര്‍ദ്ദിയുമായി സനുഷയെ പേരാബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ സനുഷ മരിക്കുകയായിരുന്നു.രോഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സനുഷയുടെ മുത്തച്ഛനെയും സഹോദരിയെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലമറിയാൻ 74 മണിക്കൂര്‍ മുതല്‍ ഏഴ് ദിവസം വരെ എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ വർഷം ജൂൺ - ജൂലായ് മാസങ്ങളിൽ കോഴിക്കോട് മേഖലയിൽ മരണപ്പെട്ട നാല് പേരിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയതായി സൂചന ഉണ്ടായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ അവസ്ഥ ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം നല്‍കി. പതിനാലുകാരിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം കോഴിക്കോട് റീജിണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രദേശത്തെ മറ്റ് വീടുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. അതേസമയം രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഷിഗെല്ല ബാധയാണോ എന്ന് ഉറപ്പിക്കാനാകുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് ബാധ കണ്ടെത്തിയതും ഈ മേഖലയിലായിരുന്നു.