November 11, 2019
November 11, 2019
ഷാർജ : മത താല്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഭരണകൂട നിലപാടിനു വേണ്ടി പ്രവർത്തിക്കുന്നവരായി ഭൂരിഭാഗം ഇന്ത്യൻ മാധ്യമങ്ങളും മാറിയെന്ന് എൻ.ഡി.ടി.വി മാനേജിംഗ് എഡിറ്റർ രവിഷ് കുമാർ കുറ്റപ്പെടുത്തി. ചോദ്യങ്ങൾ ചോദിക്കുന്ന സ്വഭാവം പല ഹിന്ദി മാധ്യമങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞതായും ഇത് ജനായത്ത സങ്കൽപത്തിന് വലിയ പരിക്കേൽപിച്ചതായും അദ്ദേഹം പറഞ്ഞു.
ഷാർജയിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നതിനിടെയാണ് രവിഷ് കുമാർ ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. പ്രതിപക്ഷ ശബ്ദം അമർച്ച ചെയ്യാനും പ്രതിലോമ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുമുള്ള ഭരണകൂട നീക്കത്തിനു മുന്നിൽ മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം മറക്കുകയാണ്. ഇതിനു നൽകേണ്ടി വരുന്ന വില ചെറുതാകില്ലെന്ന് രവിഷ് കുമാർ മുന്നറിയിപ്പ് നൽകി.
സുപ്രിം കോടതിയുടെ അയോധ്യാ വിധിയെ തുടർന്നുള്ള സാഹചര്യം ജനങ്ങൾ ആർജിച്ചെടുത്ത വിവേകത്തിന്റെ വിജയമാണെന്ന് രവീഷ് കുമാർ നിരീക്ഷിച്ചു.അതേസമയം, സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പ്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ മാധ്യമ പ്രവർത്തക സോണിയ സിംഗ് വിമർശിച്ചു.
ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ഭരണകൂടം ഉൽസാഹിക്കുന്നത് ഗുണം ചെയ്യില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിെൻറ അടിച്ചമർത്തൽ നയങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.