July 01, 2020
July 01, 2020
ദോഹ : ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപെടുത്തിയ രണ്ടാം ഘട്ട ഇളവുകൾ ഇന്ന് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിൽ നിശ്ചിത എണ്ണം സന്ദർശകർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. സൂഖ് വാഖിഫ്, അല്‍ വക്ര സൂഖ്, പേള്‍ ഖത്തര്‍, കത്താറ പൈതൃക കേന്ദ്രം, ഖത്തര്‍ മ്യൂസിയം, അല്‍ ഹസം, മിഷെറിബ് എന്നിവിടങ്ങളിലെ റസ്റ്ററന്റുകൾക്ക് മാത്രമാണ് പരിമിത എണ്ണം ഉപഭോക്താക്കള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി വാണിജ്യ വ്യവസായ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി തേടണം. ഓപ്പണ്‍ ബുഫെറ്റ് സേവനങ്ങള്‍ പാടില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച മെനു മാത്രമേ അനുവദിക്കാവൂ എന്നും നിബന്ധനയുണ്ട്.ഷീഷ വലി അനുവദിക്കില്ല.. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഇരിപ്പിട ശേഷി 50 ശതമാനമായി കുറക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
സൂഖുകള്‍ക്കും ഷോപ്പിങ്, വാണിജ്യ കേന്ദ്രങ്ങളിലെ ചില്ലറ വിൽപന കടകൾക്കും പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ക്ക് 50 ശതമാനം ശേഷിയിലും ഷോപ്പിങ് മാളുകള്‍ക്ക് 50 ശതമാനത്തിൽ താഴെ ശേഷിയിലുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ കായിക ക്ലബ്ബുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പ്രധാന വിനോദ സഞ്ചാര മേഖല എന്നിവിടങ്ങളിലെ റസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍,കഫ്‌തേരിയകള്‍ എന്നിവക്ക് ഹോം ഡെലിവറിയും പാഴ്‌സല്‍ സേവനങ്ങള്‍ക്കും മാത്രമാണ് അനുമതിയുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക