April 18, 2020
April 18, 2020
റിയാദ് : കോവിഡ് സൗദിയിലെത്തിയതിന് ശേഷം ഇന്ന് ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചു.ശനിയാഴ്ച മാത്രം 1132 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ മരണസംഖ്യ 92 ആയി ഉയർന്നു.
മക്കയില്‍ മൂന്നും ജിദ്ദയിലും ജിസാനിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. ജിസാനില്‍ സൌദി പൌരനാണ് മരിച്ചത്. മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒരു പ്രവാസിയും മരിച്ചു. 45നും 80നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. എല്ലാവര്‍ക്കും നേരത്തെ ഗുരുതര ആരോഗ്യ പ്രയാസങ്ങളുണ്ടായിരുന്നു. 78 പേര്‍ ഇപ്പോഴും ഐസിയുവില്‍ കഴിയുന്നുണ്ട്.
1132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മക്കയില്‍ മാത്രം ഇന്ന് 315 കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 8274 ആയി ഉയര്‍ന്നു. ഇന്ന് 280 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1329 ആയി ഉയര്‍ന്നു. ജിദ്ദയില്‍ 236 കേസുകളും, റിയാദില്‍ 225 കേസുകളും, മദീനയില്‍ 186 കേസുകളും ഇന്ന് പുതുതായി സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ അറുന്നൂറിലേറെ കേസുകള്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയിലൂടെ കണ്ടെത്തിയതാണ്.
വ്യാപകമായി ലേബര്‍ ക്യാമ്പുകളും ജനസാന്ദ്രതയുള്ള മേഖലകളും കേന്ദ്രീകരിച്ച് പരിശോധന തുടരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്. ഇതിനാല്‍ തന്നെ പ്രതീക്ഷയിലാണ് മന്ത്രാലയം. ലക്ഷണം കണ്ടെത്തിയവരുടെ സാമ്പിള്‍ പരിശോധിച്ചാണ് ഇത് സാധ്യമാക്കിയത്. പരിശോധന വ്യാപകമാക്കിയത് രോഗപ്പടര്‍ച്ച അമര്‍ച്ച ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. മക്കയില്‍ ഓരോ ഭാഗവും കേന്ദ്രീകരിച്ച് വ്യാപകമാണ് പരിശോധന.
സൗദിയിൽ മരിച്ചത് 5 ഇന്ത്യക്കാരാണെന്ന് എംബസി
സൌദിയില്‍ ഇതുവരെ കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. മൂന്ന് പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മരിച്ചവരില്‍ ഇന്ത്യക്കാരുണ്ട്. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 വയസ്സ്), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്‌റെ ആലം (41 വയസ്സ്), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന്‍ എന്നിവരാണ് മരിച്ചത്. നേരത്തെ രണ്ട് മലയാളികളും സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷബ്നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ്‌വാന്‍ റിയാദിലുമാണ് മരിച്ചത്. ഇന്നലെ വരെയുള്ള കണക്കാണിത്. ഈ മാസം 16 വരെയുള്ള രേഖകള്‍ പ്രകാരം സൌദിയില്‍ കോവിഡ് ബാധിതരായുള്ളത് 184 പേരാണ്. ഇന്ത്യന്‍ എംബസിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.