September 04, 2019
September 04, 2019
പത്ത് മാസത്തോളമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ നൂറനാട് സ്വദേശിയുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഖമീസ് മുഷൈത്തിലെ കോടതി ഉത്തരവിട്ടിരുന്നു.
റിയാദ്: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ ശിക്ഷ സൗദി കോടതി ഇളവ് ചെയ്തു. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ നിയമ ഇടപെടലാണ് ആശ്വാസമായത്.
മോഷണ മുതല്‍ പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അബഹ കോടതി തടവും 400 അടിയുമായി ശിക്ഷയിൽ ഇളവ് വരുത്തുകയായിരുന്നു.
അബഹയിലും ഖമീസ് മുഷൈത്തിലും ശാഖകളുള്ള റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്ന പ്രതി ഹോട്ടലിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തിലധികം റിയാല്‍ മോഷ്ടിച്ചുവെന്നാണ് കേസ്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ സംഘം പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. വലതു കൈപ്പത്തി മുറിച്ചുമാറ്റാനായിരുന്നു വിധി. അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ റമദാന്‍ വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമറിഞ്ഞ നാട്ടിലുള്ള മാതാവും സൗദിയിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ സമീപിച്ചു. ഇവരാണ് പിന്നീട് നിയമ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
സോഷ്യല്‍ ഫോറം എക്‌സികുട്ടീവ് അംഗം സെയ്ദ് മൗലവി ഖമീസ് മുഷൈത്ത് കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് അപ്പീല്‍ തയ്യാറാക്കി ജിദ്ദ കോണ്‍സുലേറ്റിനെ വിവരങ്ങള്‍ അറിയിച്ചു.
കോണ്‍സുലേറ്റിന്റെ സഹായത്തോടെ ജയിലിലുള്ള മലയാളിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അപ്പീല്‍ നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബഹ അസിസ്റ്റന്റ് ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ കോടതി ശിക്ഷ ഇളവ് ചെയ്തത്. നാല് വര്‍ഷം തടവും 400 അടിയുമാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. മുന്‍ ശിക്ഷ റദ്ദാക്കിയതില്‍ യുവാവിന്റെ കുടുംബം സംതൃപ്തി പ്രകടിപ്പിച്ചു.