September 10, 2019
September 10, 2019
താനുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മകനു സന്ദേശം അയക്കാന്‍ കൃത്യം നിര്‍വഹിക്കുന്നതിനു പത്തു മിനിറ്റ് മുമ്പ് മുത്‌രിബ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അങ്കാറ: മുതിര്‍ന്ന സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗയുടെ ദാരുണമായ കൊലപാതകത്തിന്റെ വിശദശാംശങ്ങൾ അടങ്ങിയ ശബ്ദരേഖ പുറത്ത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ ശബ്ദരേഖയുടെ വിശദമായ പകര്‍പ്പാണ് തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചത്.
തുര്‍ക്കി ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്നാണു മാധ്യമത്തിന് രേഖ ലഭിച്ചത്. 2018 ഒക്ടോബര്‍ രണ്ടിനു നടന്ന കൊലപാതത്തിനു തൊട്ടുമുമ്പ് കോണ്‍സുലേറ്റിനകത്ത് കഷോഗിയും അദ്ദേഹത്തെ വധിക്കാനായി എത്തിയ 15ഓളം സൗദി സംഘവും തമ്മില്‍ തടക്കുന്ന വിശദമായ സംഭാഷണമാണ് തിങ്കളാഴ്ച പത്രം പുറത്തുവിട്ടത്.
തുര്‍ക്കി പൗരയായ പ്രതിശ്രുത വധുവുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകള്‍ കൈപ്പറ്റാനായായിരുന്നു ഖശോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയിരുന്നത്. കോണ്‍സുലേറ്റിനകത്ത് പ്രവേശിക്കുമ്പോള്‍ ഒരു പരിചിത മുഖം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ട്. തുടര്‍ന്നാണ് ഖശോഗിയെ ഒരു സ്വകാര്യ മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്. കാത്തിരിക്കൂ, താങ്കളെ സൗദിയിലേക്കു കൊണ്ടുപോകേണ്ടതുണ്ടെന്ന് മുതിര്‍ന്ന സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗരക്ഷകനുമായ മഹര്‍ അബ്ദുല്‍ അസീസ് മുത്‌രിബ് ഖശോഗിയോട് പറയുന്നു. ഇന്റര്‍പോളിന്റെ ആവശ്യമാണെന്നും താങ്കളെ കൊണ്ടുപോകാനാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും മുത്‌രിബ് പറഞ്ഞു.
എന്നാല്‍, സൗദിയില്‍ തനിക്കെതിരെ ഒരു കേസുമില്ലെന്നും തന്റെ പ്രതിശ്രുത വധു പുറത്ത് തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഖശോഗി പ്രതികരിച്ചു. താനുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മകനു സന്ദേശം അയക്കാന്‍ കൃത്യം നിര്‍വഹിക്കുന്നതിനു പത്തു മിനിറ്റ് മുമ്പ് മുത്‌രിബ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കഷോഗി ഇതിനു കൂട്ടാക്കിയില്ല. അപ്പോള്‍, പെട്ടെന്നു ചെയ്യൂ, താങ്കള്‍ ഞങ്ങളെ സഹായിക്കണം. സൗദിയിലേക്കു കൊണ്ടുപോകാനുള്ളതാണ്. ഇതിനു സഹകരിച്ചില്ലെങ്കില്‍ എന്താണു സംഭവിക്കുകയെന്നു താങ്കള്‍ക്ക് അറിയാമല്ലോ എന്നും മുത്‌രിബ് ഭീഷണിപ്പെടുത്തി.
ഇതോടെ ചിലര്‍ വന്ന് അദ്ദേഹത്തെ പിടിച്ചുവലിക്കാന്‍ തുടങ്ങി. 'ആസ്തമ രോഗമുള്ളയാളാണ് താന്‍, തന്നെ വെറുതെവിടണം. ഇല്ലെങ്കില്‍ നിങ്ങളെന്നെ ശ്വാസംമുട്ടിച്ചു കൊല്ലും' എന്ന് കഷോഗി പറയുന്നുണ്ട്. ബോധം നഷ്ടപ്പെടുന്നതിനു മുമ്പ് അവസാനമായി കഷോഗി പറഞ്ഞ വാക്കുകളാണിത്. കൊലപാതം നടത്തുന്നതു വരെയുള്ള നടപടികള്‍ ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നതായി ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഷോഗിയുടെ മൃതശരീരം ഇനിയും കണ്ടെടുക്കാനായിട്ടില്ല.