August 27, 2019
August 27, 2019
തെഹ്‌റാൻ : " ഇറാന്‍ ഏറെ മാറിയിട്ടുണ്ട്, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തും.രണ്ടര വര്‍ഷം മുമ്പ് ഞാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന ഇറാനല്ല ഇപ്പോഴത്തെ ഇറാന്‍...."
പറയുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണമനുസരിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രി ഉച്ചകോടിയിലേക്ക് എത്തിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ മാക്രോൺ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിരുന്നു സന്ദർശനം.
ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2015-ലെ കരാറില്‍ നിന്ന് വാഷിംഗ്ടണ്‍ കഴിഞ്ഞ വര്‍ഷം പിന്മാറിയതോടെയാണ് ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായത്.
വിഷയത്തിൽ ഫ്രാൻസിന്റെ മധ്യസ്ഥ ശ്രമം ഫലം കാണുന്നതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇറാന് ഗുണം ചെയ്യുമെന്ന് തോന്നിയാല്‍ ആരെയും കാണാന്‍ തയ്യാറാണെന്ന് ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനിയും വ്യക്തമാക്കിയിട്ടുണ്ട്. "ഒരു സെഷനില്‍ പങ്കെടുക്കുകയോ മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നത് എന്‍റെ രാജ്യത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെങ്കില്‍,ഞാന്‍ അത് ചെയ്യാന്‍ മടിക്കില്ല," ഇതായിരുന്നു ട്രംപിന്റെ നിലപാട് മാറ്റത്തോടുള്ള ഹസൻ റൂഹാനിയുടെ പ്രതികരണം.