June 23, 2020
June 23, 2020
ദോഹ : ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപെടുത്തിയ പുതിയ മാർഗ നിർദേശങ്ങൾ ജൂൺ 25 നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ, കോവിഡ് പരിശോധന നടത്താതെ നാട്ടിലേക്ക് പോകാൻ അനുമതിയുള്ള ഖത്തർ പോലുള്ള രാജ്യങ്ങളിൽ നിന്നും ഈ മാസം 25 നു ശേഷം ഷെഡ്യുൾ ചെയ്തിരിക്കുന്ന ചാർട്ടേഡ് വിമാന സർവീസുകൾ വൈകിയേക്കുമെന്ന ആശങ്ക ബലപ്പെട്ടിരിക്കുകയാണ്.
ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ആദ്യം ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നൽകിയ ശേഷം എംബസി അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും അവിടെ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകണമെന്നുമായിരുന്നു നേരത്തെയുള്ള നിർദേശം. ഈ വിവരങ്ങൾ സംസ്ഥാന സർക്കാർ സ്ഥിരീകരിച്ച ശേഷം വീണ്ടും വിദേശകാര്യ മന്ത്രാലയം വഴി എംബസിയിൽ തിരിച്ചെത്തിയ ശേഷമാണ് യാത്രക്കാരുടെ അന്തിമ പട്ടിക സ്ഥിരീകരിച്ചിരുന്നത്.എന്നാൽ 25ന് ശേഷമുള്ള യാത്രക്കാരുടെ വിവരങ്ങൾ ആദ്യം സംസ്ഥാന സർക്കാരുകൾക്ക് കൈമാറണമെന്നും വിദേശ മന്ത്രാലയം വഴി എംബസികൾക്ക് കൈമാറണമെന്നുമാണ് കേന്ദ്ര സർക്കാർ പുറത്തറക്കിയ പുതിയ മാർഗ നിർദേശത്തിൽ പറയുന്നത്.ഇത് നടപടിക്രമങ്ങളിൽ വീണ്ടും കാലതാമസമുണ്ടാക്കും.അങ്ങനെ വന്നാൽ 25 ന് അർധരാത്രിക്ക് ശേഷമുള്ള ചാർട്ടേഡ് വിമാനങ്ങൾ വീണ്ടും വൈകിയേക്കുമോ എന്ന ആശങ്കയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്ത ഓപ്പറേറ്റർമാരും പ്രവാസി സംഘടനകളും പങ്കുവെക്കുന്നത്.
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർക്ക് 25ന് ശേഷം കോവിഡ് പരിശോധന നിർബന്ധമാക്കിയ നടപടി പ്രവാസികളുടെ യാത്ര മുടക്കിയേക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ വീണ്ടും തലവേദനയാകുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക