February 15, 2021
February 15, 2021
അൻവർ പാലേരി
ദോഹ : നാട്ടിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ എം.ടി.കെ. അഹമ്മദിന്റെ മോചനം വൈകുന്നു.സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി സ്വദേശി നിസാർ ഉൾപെടെ ഏതാനും പേരെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി പതിനൊന്നു വരെ പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പയ്യോളി സ്വദേശികളായ നിസാർ,റഈസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് ലഭ്യമായ വിവരം.ഖത്തറിൽ വര്ഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന സൾഫർ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഹമ്മദിന് ദുബായിലും സ്ഥാപനമുള്ളതിനാൽ ഖത്തറിലെ ബിസിനസ് കാര്യങ്ങൾ കുറച്ചുകാലമായി നോക്കി നടത്തിയിരുന്നത് പയ്യോളി സ്വദേശിയായ നിസാർ ആയിരുന്നു.എന്നാൽ സ്ഥാപനത്തിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നിസാറിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.ഇതിനെ തുടർന്ന് നിസാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ തയാറാവാതിരുന്നതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.അതേസമയം,ഗൾഫിലെ ബിസിനസ് ഇടപാടുകളുടെ പേരിലുള്ള തർക്കങ്ങൾ തട്ടിക്കൊണ്ടുപോകലിലേക്കും ജീവൻ അപായപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളിലേക്കും വഴിമാറുന്നതിൽ പ്രവാസ ലോകം ഒന്നടങ്കം ആശങ്കയിലാണ്.
ശനിയാഴ്ച രാവിലെ 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അഹമ്മദിനെ ബലമായി കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തെങ്കിലും തട്ടിക്കൊണ്ടു പോകലിനെതിരെ കേസെടുക്കാത്തതിൽ നാദാപുരത്ത് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.തുടർന്ന് ഞായറാഴ്ചയാണ് നിസാർ ഉൾപെടെ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഏതാണ്ട് 60 ലക്ഷം രൂപയ്ക്കടുത്തു നൽകിയാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് അറിയിച്ചു കൊണ്ട് ഖത്തറിലുള്ള സഹോദരന് അക്രമിസംഘത്തിൽ നിന്ന് നിരന്തരം ഫോൺ സന്ദേശങ്ങൾ ലഭിച്ചിരുന്നു.. പണം നല്‍കിയില്ലെങ്കില്‍ അഹമ്മദിന്‍റെ വിരലുകള്‍ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്. അതേസമയം,ഇന്നലെ രാത്രി മുതൽ പ്രതികൾ അഹമ്മദിന്റെ സഹോദരനുമായി ആശയ വിനിമയം നടത്തിയിട്ടില്ല.തിങ്കളാഴ്‌ച രാവിലെ വരെ സംഘത്തിന്റെ കയ്യിലുള്ള അഹമ്മദിനെ സംബന്ധിച്ച് ബന്ധുക്കൾക്കോ നാട്ടുകാർക്കോ വിവരമൊന്നും ലഭിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.