November 02, 2019
November 02, 2019
ചിത്രം(കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്)
ആലപ്പുഴ : ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.മാവേലിക്കര കോടതിയിൽ ഹാജരാക്കുന്ന വഴിയിലാണ് അപ്പുണ്ണി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്. കിളിമാനൂർ സ്വദേശി റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശി അപ്പുണ്ണി. രണ്ട് കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയും ക്വട്ടേഷൻ സംഘം അംഗവുമാണ് ഇയാൾ.
മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കുന്നതിനാണ് അപ്പുണ്ണിയെ കൊണ്ടുപോയത്. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചശേഷം പോലീസ് പണം നൽകുന്ന സമയത്താണ് പ്രതി രക്ഷപെട്ടത്. പൂജപ്പുര ജയിലിൽ തടവിലായിരുന്നു അപ്പുണ്ണി. താൻ ജയിൽ ചാടുമെന്ന് അപ്പുണ്ണി നേരത്തെ സഹതടവുകാരോട് പറഞ്ഞിരുന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് ജയിൽ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും സുരക്ഷാ മാർഗങ്ങളില്ലാതെയാണ് പോലീസ് പ്രതിയെ കോടതിയിൽ കൊണ്ടുപോയത്. റേഡിയോ ജോക്കിയുടെ കൊലപാതക കേസിലെ വിചാരണ നടക്കാനിരിക്കെയാണ് പ്രതി രക്ഷപെട്ടിരിക്കുന്നത്.
രാജേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും അപ്പുണ്ണിയാണ് പ്രധാന പങ്കുവഹിച്ചത്. ഖത്തറിലെ വ്യവസായിയായിരുന്ന സത്താറാണ് തന്റെ ജീവനക്കാരനായ സാലിഹ് വഴി അപ്പുണ്ണിക്ക് ക്വട്ടേഷൻ നൽകിയത്. സാലിഹ് ഇപ്പോൾ ജയിലിലാണ്.അപ്പുണ്ണി അടങ്ങുന്ന സംഘമാണ് മടവൂരിലെത്തി രാജേഷിനെ കൊന്നത്.സത്താറിന്റെ ഭാര്യയും ദോഹയിൽ നൃത്താധ്യാപികയുമായ യുവതിയുമായി കൊല്ലപ്പെട്ട രാജേഷ് അടുപ്പത്തിലായിരുന്നു.