December 01, 2020
December 01, 2020
ദോഹ: പൊതുഗതാഗതം പൂര്‍ണ്ണമായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറ്റാനുള്ള കരാറുകളില്‍ ഖത്തര്‍ ഒപ്പു വച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി തിങ്കളാഴ്ച രാവിലെ സെയിന്റ് റെജിസ് ഹോട്ടലില്‍ വച്ചാണ് കരാറുകളില്‍ ഒപ്പു വച്ചത്.
2022 ലെ ഫുട്‌ബോള്‍ ലോകകപ്പിനായി ബസ്സുകള്‍ വാങ്ങുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതനുമുള്ള കരാറുകളാണ് പ്രധാനമായും ഒപ്പു വച്ചത്. വൈദ്യുത ബസ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറിലും പ്രധാനമന്ത്രി ഒപ്പു വച്ചു. കൂടാതെ ബസ് ഇന്‍ഫ്രാസ്ട്രക്ചറിനായുള്ള 11 കരാറുകളും ഒപ്പു വച്ചു. സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന കരാറുകളാണ് ഇത്.
60 ലക്ഷം ഖത്തര്‍ റിയാലിന്റെ (ഏകദേശം 12 കോടിയിലധികം രൂപ) കരാറുകളാണ് ഒപ്പു വച്ചത്. വൈദ്യുത വാഹന നയത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കുകയും സ്റ്റേഷനുകള്‍, വെയര്‍ ഹൗസുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ വൈദ്യുത ബസ്സുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഖത്തര്‍ ഒരുക്കും.
വൈദ്യുത ബസ്സുകള്‍ അസംബിള്‍ ചെയ്യുന്നതിന് സ്വതന്ത്ര മേഖലയില്‍ ഒരു ഫാക്ടറി സ്ഥാപിക്കും. കൂടാതെ പരിസ്ഥിതി സൗഹൃദമായ ഡീസലില്‍ ഓടുന്ന ബസ്സുകളും നിരത്തിലിറക്കും. ഈ ഡീസല്‍ സള്‍ഫര്‍ മുക്തമായതിനാല്‍ ജ്വലിക്കുമ്പോള്‍ ഹാനികരമായ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളില്ല.
ഫ്രീ സോണ്‍സ് അതോറിറ്റി, ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി, പൊതുമരാമത്ത് വകുപ്പ് (അഷ്ഗല്‍), കാര്‍വ ട്രാന്‍സ്‌പോര്‍ട്ട് കമ്പിനി, ചൈനീസ് കമ്പിനികളായ യൂടോങ്, ഹാഗര്‍, കരാര്‍-നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ കമ്പിനികള്‍ എന്നിവരാണ് ഈ കരാറുകളില്‍ ഒപ്പു വച്ചത്.
ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കമ്പിനികളുടെ പ്രതിനിധികളും പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.