September 09, 2019
September 09, 2019
ദോഹ : 2022 ലെ ഫിഫാ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ(ചൊവ്വ) ഖത്തറിനെ നേരിടും. ഇ ഗ്രൂപ്പിലെ രണ്ടാം റൗണ്ടിൽ നിലവിലെ ഏഷ്യൻ ചാമ്പ്യാന്മാരായ ഖത്തറുമായി പോരിനിറങ്ങുമ്പോൾ ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നാളെ വൈകീട്ട് 7.30 നാണ് ഖത്തർ ഇന്ത്യയെ നേരിടുന്നത്.അതേസമയം,തജിക്കിസ്ഥാനിലെ ദുഷൻബെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.
ഫിഫാ റാങ്കിങ്ങിൽ ഖത്തർ 93 ഉം ഇന്ത്യ 97 ഉം സ്ഥാനങ്ങളിലാണ്.ഗ്രൂപ് ഇ-യിൽ ഈ മാസം 5 ന് ദോഹയിൽ നടന്ന മത്സരത്തിൽ ഖത്തർ അഫ്‌ഗാനിസ്ഥാനെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.അന്നേ ദിവസം തന്നെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ തലനാരിഴയ്ക്കാണ് ഇന്ത്യ ഒമാന് കീഴടങ്ങിയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒമാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആതിഥേയ രാജ്യമെന്ന നിലയിൽ യോഗ്യതാ മത്സരങ്ങൾ ഖത്തറിന് നിർണായകമല്ലെങ്കിലും ഓരോ കളിയെയും ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.നില മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യയും നാളെ കളിക്കളത്തിൽ ഇറങ്ങുന്നത്.ഖത്തറിനെതിരെയുള്ള യോഗ്യതാ മത്സരം ശരിയായ അഗ്നിപരീക്ഷയാണെന്നാണ് ഇന്ത്യൻ ഫുട്‍ബോൾ കോച്ച് ഐഗോർ സ്റ്റിമാക് പ്രതികരിച്ചത്.നിലവിലെ ഏഷ്യൻ ചാമ്പ്യാന്മാരെന്ന നിലയിൽ ഖത്തർ വളരെ മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റുകൾ അൽസദ്ദ് സ്റ്റേഡിയത്തിൽ ലഭിക്കും
ഇന്ത്യ - ഖത്തർ മത്സരം കാണാനുള്ള ടിക്കറ്റുകൾ ഇന്നലെ മുതൽ അൽ സദ്ദ് സ്റ്റേഡിയത്തിൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇന്നും(തിങ്കൾ)ടിക്കറ്റുകൾ ലഭ്യമാണ്.കളി തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വരെ സ്റ്റേഡിയത്തിലെ കൗണ്ടറിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് വിവരം.10, 20, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.